തിരൂർ: ഒരേ ചാൻസലർക്കു കീഴിലുള്ള കേരളത്തിലെ സർവകലാശാലകളിലെ കോഴ്സുകൾ തുല്യമാണെന്നു തീരുമാനിക്കപ്പെടണമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. തിരൂർ മലയാള സർവകലാശാലയുടെ നാലാമത് ബിരുദദാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഓരോന്നിനും പ്രത്യേകം തുല്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നത് വിദ്യാർഥികൾക്കു പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കേന്ദ്ര സർവകലാശാലകളിൽനിന്നു അംഗീകൃത സർവകലാശാലകളിൽനിന്നു കോഴ്സ് കഴിഞ്ഞവർക്കും കേരളത്തിൽ തുടർ പഠനത്തിനോ ജോലിക്കോ തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് ഗുണകരമല്ല. ഇതിന്റെ സാങ്കേതികതകൾ ഒഴിവാക്കണം. മലയാള സർവകലാശാലാ സിൻഡിക്കറ്റ് പുനഃസംഘടിപ്പിക്കുന്നത് വേഗത്തിലാക്കുമെന്നും നൂതന കോഴ്സുകൾക്ക് വേണ്ടി അന്യസംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ വിദ്യാർഥികൾ പോകുന്നത് ഒഴിവാക്കാൻ കേരളത്തിൽ സ്വാശ്രയ രീതിയിൽ പുതിയ കോഴ്സുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പല സർവകലാശാലകളുടെയും മൾട്ടി കാന്പസ് സമ്പ്രദായം അധിക ചെലവ് സൃഷ്ടിക്കുന്നുണ്ട്. അധ്യാപകരുടെ നിക്ഷിപ്ത താല്പര്യങ്ങൾ ഇതിനു പിന്നിലുണ്ട്. പ്രളയാനന്തര കേരളത്തിൽ ഇതു അധിക ബാധ്യതയാണ്. ഇതൊഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു. പത്ത് വകുപ്പുകളിലായി 130 വിദ്യാർഥികളാണ് ബിരുദദാനന്തര ബിരുദം സ്വീകരിച്ചത്
തുല്യതാസർട്ടിഫിക്കറ്റ് തടസം മാറ്റണം: മന്ത്രി
12:58 AM Sep 25, 2018 | Deepika.com