കൊച്ചി: ഗോൾഡൻ ഗ്ലോബ് അന്തർദേശീയ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികസേനാ കമാൻഡർ അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ് വഞ്ചി കണ്ടെത്തി. ഇന്നലെ രാവിലെ 7.50 ഓടെ നാവിക സേനയുടെ പി-8 വിമാനമാണ് പായ്വഞ്ചിയുടെ ചിത്രം പകർത്തിയത്. വിമാനത്തിൽനിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചു. താൻ സുരക്ഷിതനാണെന്നാണ് അഭിലാഷ് നൽകിയ അവസാന സന്ദേശം. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് 5000 കിലോമീറ്ററും ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3000 കിലോമീറ്ററും അകലെയാണു പായ്വഞ്ചി ഇപ്പോഴുള്ളത്.
അഭിലാഷിനെ ഇന്ന് ഉച്ചയോടെ രക്ഷപ്പെടുത്താനായേക്കുമെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. ഫ്രാൻസിന്റെ മത്സ്യബന്ധന പട്രോളിംഗ് വെസലായ ഓസിരിസ് അഭിലാഷിന്റെ അടുത്തേക്ക് എത്താറായിട്ടുണ്ട്. ഓസ്ട്രേലിയൻ നാവിക കപ്പലായ എച്ച്എംഎഎസ് ബല്ലാരത്ത് ഓസിരിസിനു തൊട്ടുപിന്നാലെ അഭിലാഷ് ടോമിയുടെ അടുത്തെത്തും. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സത്പുരയ്ക്ക് വെള്ളിയാഴ്ചയോടെ മാത്രമേ സംഭവസ്ഥലത്തേക്ക് എത്താനാവൂ എന്നും നാവികസേന അറിയിച്ചു.
ഓസ്ട്രേലിയൻ റെസ്ക്യു കോ-ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പായ്മരം ഒടിഞ്ഞുവീണ് നടുവിനു പരിക്കേറ്റതിനെത്തുടർന്ന് നിവർന്നു നിൽക്കാനോ നടക്കാനോ പറ്റാത്ത സ്ഥിതിയാണെന്ന് അഭിലാഷ് സന്ദേശം നൽകിയിരുന്നു.
ജൂലൈ ഒന്നിന് ഫ്രാൻസിൽനിന്നാണ് ഗോൾഡൻ ഗ്ലോബ് റേസ് ആരംഭിച്ചത്. ആധുനിക സംവിധാനങ്ങൾ ഒന്നുംതന്നെയില്ലാത്ത പായ്വഞ്ചിയിൽ ഒറ്റയ്ക്ക് ഒരിടത്തും അടുപ്പിക്കാതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.
83 ദിവസത്തിനു ശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ് അഭിലാഷ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തിൽ മൂന്നാമതായിരുന്നു ഇദ്ദേഹം. ഏഷ്യയിൽനിന്നുള്ള ഏക മത്സരാർഥിയും അഭിലാഷാണ്.
അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തി
01:07 AM Sep 24, 2018 | Deepika.com