ആലപ്പുഴ: വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന ഹൗസ്ബോട്ടിനു പിന്നിൽ മറ്റൊരു ഹൗസ്ബോട്ട് ഇടിച്ച് ഒരെണ്ണം മുങ്ങി. ഇടിയേറ്റ കേരളപാലസ് ഹൗസ്ബോട്ടിലുണ്ടായിരുന്ന 32 വടക്കേ ഇന്ത്യൻ സഞ്ചാരികളെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പള്ളാത്തുരുത്തിക്കു സമീപമായിരുന്നു സംഭവം. ഹൗസ്ബോട്ടിന്റെ ഡ്രൈവർ മനോഹരനെ (63) ലൈസൻസ് ഇല്ലാത്തതിന്റെപേരിൽ പോലിസ് അറസ്റ്റും ചെയ്തു.
മഹാരാഷ്്ട്രയിൽ നിന്നുള്ളവരുമായി സഞ്ചാരം കഴിഞ്ഞ് തിരികെ വരികയായിരുന്നു ഹൗസ്ബോട്ട്. കായലിനു നടുവിൽ വച്ച് നോഹാർ പാപ്പള്ളി എന്ന മറ്റൊരു ഹൗസ്ബോട്ട് കേരളപാലസിന്റെ പിറകിലായി ഇടിക്കുകയായിരുന്നു. നോഹാർ പാപ്പള്ളിയിൽ രണ്ടുദന്പതികളും നാലുകുട്ടികളുമാണ് ഉണ്ടായിരുന്നത്. പിറകിൽ ഇടിയേറ്റെങ്കിലും കേരളപാലസ് കരഭാഗത്തേക്ക് സഞ്ചാരികളെ ഇറക്കാനായി അടുത്തു. ഇതിനിടെ കരയോടടുക്കുന്പോൾ ഹൗസ്ബോട്ടിന്റെ പിറകുഭാഗം ആറിലേക്കു താഴ്ന്നു ചെളിയിൽ പൂണ്ടു. ഇതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ഉടൻതന്നെ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് സഞ്ചാരികളെ സുരക്ഷിതമായി കരയിലെത്തിച്ചു.
ഹൗസ്ബോട്ടിന്റെ പിറകുഭാഗം ചെളിയിൽ പൂണ്ടതിനാൽ പൂർണമായും ഇതു മുങ്ങിയില്ല. പിന്നീട് സഞ്ചാരികളുടെ സാധനങ്ങൾ ഉൾപ്പെടെയുള്ളവയും കേടുകൂടാതെ സുരക്ഷിതമായി കരയിലെത്തിച്ചു. ഈ സമയം പള്ളിയിൽ നിന്നും മടങ്ങുന്ന ആളുകളടക്കം സംഭവസ്ഥലത്തെത്തിയതിനാൽ രക്ഷാപ്രവർത്തനം പെട്ടെന്ന് നടത്താനുമായി. സംഭവമറിഞ്ഞ് നെടുമുടി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസൻസ് ഇല്ലെന്ന് മനസിലാക്കിയപ്പോഴാണ് പോലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തത് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. അപകടത്തിൽപെട്ടത് ഹൗസ്ബോട്ടല്ലെന്നും മോട്ടോർബോട്ട് നിയമംലംഘിച്ച് ഹൗസ്ബോട്ട് മാതൃകയിലാക്കി തീർത്തതാണെന്നും ഹൗസ്ബോട്ട് ഉടമകൾ ആരോപിക്കുന്നു. അപ്പർ ഡക്കുകൾ നിർമിച്ചിരിക്കുന്നത് നിയമം ലംഘിച്ചാണെന്നും ആരോപണമുണ്ട്.
ആലപ്പുഴയിൽ ഹൗസ്ബോട്ടുകൾ കൂട്ടിയിടിച്ചു; ഒന്ന് മുങ്ങി
01:06 AM Sep 24, 2018 | Deepika.com