തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിനു കേന്ദ്ര സഹായം തേടി പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി തേടി. കേരളത്തിനുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് അടങ്ങിയ നിവേദനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരിട്ടു കൈമാറുന്നതിന്റെ ഭാഗമായി 26നു കാണാൻ അനുമതി നൽകണമെന്നാണു കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ, പുനർ നിർമാണ പാക്കേജ് ഇനിയും തയാറായിട്ടില്ല. അതിനാൽ പാക്കേജ് പ്രധാനമന്ത്രിക്കു സമർപ്പിക്കാൻ മുഖ്യമന്ത്രിക്കു കഴിയില്ല.
നേരത്തെ സമർപ്പിച്ച നഷ്ടത്തിന്റെ കണക്കാകും അനുമതി ലഭിച്ച പ്രധാനമന്ത്രിക്കു നേരിട്ടു കൈമാറുക. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് ഇന്നു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 25നു ഡൽഹിക്കു പോകുന്നുണ്ട്. സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണു ഡൽഹിക്കു പോകുന്നത്. 26നു ഡൽഹിയിലുള്ള സാഹചര്യത്തിലാണു പ്രധാനമന്ത്രിയെ കണ്ടു നേരിട്ടു നിവേദനം നൽകാൻ സമയം ചോദിച്ചത്.
പ്രളയ ദുരന്തത്തിൽ കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാനത്തിനുണ്ടായ നഷ്ടമായ 4,796.35 കോടി രൂപയുടെ നഷ്ടമടങ്ങിയ നിവേദനം സംസ്ഥാനം സമർപ്പിച്ചിരുന്നു. ഇ -മെയിൽ വഴിയാണു സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സ്പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തു സന്ദർശനം നടത്തുകയാണ്. സംഘം 24നു മുഖ്യമന്ത്രിയെയും റവന്യുമന്ത്രിയെയും കണ്ടു ചർച്ച നടത്തുന്നുണ്ട്.
പ്രളയം: 26നു പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി അനുമതി തേടി
12:35 AM Sep 23, 2018 | Deepika.com