തിരുവനന്തപുരം: പ്രളയത്തെത്തുടർന്നുള്ള പുനരധിവാസത്തിനും പുനർ നിർമാണത്തിനുമായുള്ള സാലറി ചലഞ്ചിൽ 80 ശതമാനം സംസ്ഥാന സർക്കാർ ജീവനക്കാരും ഒരു മാസത്തെ ശന്പളം നൽകാമെന്ന് അറിയിച്ചതായി ഭരണാനുകൂല സംഘടനകൾ.
എന്നാൽ, സാലറി ചലഞ്ചിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽനിന്ന് അനുകൂല പ്രതികര ണമുണ്ടായില്ല. എയ്ഡഡ് സ്കൂൾ അധ്യാപകരിൽ 70 ശതമാനം പേരും വിസമ്മത പത്രം നൽകിയതായി പ്രതിപക്ഷ യൂണിയനുകൾ അവകാശപ്പെടുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽനിന്നു കാര്യമായ പ്രതികരണമുണ്ടായില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്കും അറിയിച്ചു.
ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശന്പള ഇത്തിൽ 2,200 കോടി രൂപ പത്തു മാസത്തിനുള്ളിൽ സംസ്ഥാന ഖജനാവിലേക്ക് എത്തുമെന്നാണു പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മാത്രമാകും ഇതു സംബന്ധിച്ച് അന്തിമ കണക്കു ലഭ്യമാകുക.
വിസമ്മതപത്രം നൽകേണ്ടതിന്റെ അവസാന ദിവസമായ ഇന്നലെ സംസ്ഥാനത്തെ പല സർക്കാർ ഓഫീസുകളും സംഘർഷഭരിതമായിരുന്നു. സെക്രട്ടേറിയറ്റിൽ ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാരുടെ അടുത്തു വിസമ്മതപത്രം നൽകാൻ എത്തിയ പല ജീവനക്കാരെയും ഇടതു യൂണിയൻ നേതാക്കൾ വിരട്ടി ഓടിച്ചതായും പരാതി ഉയർന്നു. സ്ഥലംമാറ്റം അടക്കമുള്ള ഭീഷണി മുഴക്കിയാണു പലരെയും സാലറി ചലഞ്ചിൽ ഉൾപ്പെടുത്തിയതെന്നു പ്രതിപക്ഷ യൂണിയനുകൾ ആരോപിക്കുന്നു.
സെക്രട്ടേറിയറ്റിലെ നിയമസഭാ ജീവനക്കാർ ഉൾപ്പടെ 5,520 പേരിൽ 4810 പേരും സാലറി ചലഞ്ചിൽ പങ്കെടുത്തതായി ഭരണപക്ഷ യൂണിയനുകൾ അവകാശപ്പെട്ടു.പ്രതിപക്ഷ സംഘടനകളിലെ സജീവപ്രവർത്തകർ മാത്രമാണു വിട്ടുനിന്നത്. എന്നാൽ, 2165 പേർ വിസമ്മത പത്രം നൽകിയതായി സെക്രട്ടേറിയറ്റിലെ കോണ്ഗ്രസ് അനുകൂല സംഘടന അവകാശപ്പെട്ടു. സ്പാർക്കിലൂടെയല്ലാതെ സർക്കാർ ശന്പളം നൽകുന്ന 1.35 ലക്ഷം പേരുടെ റിപ്പോർട്ട് ഇനിയും വന്നിട്ടില്ല.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ഒരുമാസത്തെ വേതനത്തിലൂടെ 3800 കോടിരൂപയാണ് സർക്കാർ ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് 4.8 ലക്ഷം സർക്കാർ ജീവനക്കാരും 1.35 ലക്ഷം ഇതര ജീവനക്കാരും 4.35 ലക്ഷം പെൻഷൻകാരുമാണുള്ളത്.
ലീവ് സറണ്ടറും വേതനപരിഷ്കരണ കുടിശികയുടെ നാലാം ഗഡുവും യാത്രാബത്ത, വായ്പകൾ എന്നിവയും ഇതിലേക്ക് വകമാറ്റാൻ സർക്കാർ ഓപ്ഷൻ നൽകിയിരുന്നു. ജീവനക്കാർ ഇതും സാലറി ചലഞ്ചിലേക്കു നൽകിയതായും കണക്കാക്കുന്നു.
സാലറി ചലഞ്ച് പരിഷ്കരണ ഉത്തരവ് ഉടൻ
തിരുവനന്തപുരം: സാലറി ചലഞ്ചുമായി ബന്ധപ്പെട്ടു നേരത്തെ സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ സാങ്കേതിക- നിയമപ്രശ്നം പരിഹരിക്കാനായി പരിഷ്കരിച്ച ഉത്തരവു വൈകാതെ പുറത്തിറക്കും. ഒരുമാസത്തെ മൊത്ത ശന്പളവും നെറ്റ് ശന്പളവും തമ്മിലുള്ള വിടവ് നികത്തുന്നതിനു പ്രോവിഡന്റ് ഫണ്ട് വായ്പപോലുള്ളവ ഉപയോഗിക്കാനും വരുന്ന മാസങ്ങളിലെ വേതനത്തിൽനിന്നു നിശ്ചിതതുക പിടിക്കുന്നതിനുള്ള സമ്മതവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മറികടക്കുന്നതിനാണ് പരിഷ്കരണ ഉത്തരവ്.
സാലറി ചലഞ്ച്: ജീവനക്കാരിൽ 80% അനുകൂലം
12:11 AM Sep 23, 2018 | Deepika.com