തൃപ്പൂണിത്തുറ: ഗോൾഡൻ ഗ്ലോബ് റേസിനിടെ കടലിൽവച്ചു പരിക്കേറ്റ മലയാളി നാവികൻ അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണു ബന്ധുക്കൾ.
അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ലെന്നും സുരക്ഷിതനുമാണെന്നാണു നാവികസേന ആസ്ഥാനത്തുനിന്നു ലഭിച്ച സന്ദേശമെന്നു മാതാപിതാക്കളായ വല്യറവീട്ടിൽ വി.സി. ടോമിയും വത്സമ്മയും പറഞ്ഞു. ആലപ്പുഴ ചേന്നങ്കരി സ്വദേശികളായ ഇവർ ഉദയംപേരൂർ കണ്ടനാട് സുരഭിനഗറിലാണു താമസം.
മുംബൈയിലെ ഐഎൻഡബ്ല്യുടിസിയിലെ കമാൻഡറാണ് പൈലറ്റ് കൂടിയായ അഭിലാഷ് ടോമി. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഈസ്റ്റർ ദിനത്തിലാണ് മത്സരത്തിൽ പങ്കെടുക്കാൻ വീട്ടിൽനിന്നു പോയത്. 2300 നോട്ടിക്കൽ മൈൽ ദൂരം ഭൂമധ്യരേഖ കടന്നുവേണം മത്സരം പൂർത്തീകരിക്കാൻ. ലോകത്തിലെ ഏറ്റവും അപകടകരമായ മൂന്നു മുനന്പുകളിൽ കപ്പലുകളുടെ ശവപ്പറന്പായ സൗത്ത് ആഫ്രിക്കയിലെ കെയ്പ് ഓഫ് ഗുഡ് ഹോപ്പ് കടന്നു രണ്ടാമത്തെ മുനന്പായ ഓസ്ട്രേലിയയിലെ കേപ്പ് ലൂയിന് മുന്നൂറു കിലോമീറ്റർ അകലെ മത്സരത്തിന്റെ എണ്‍പത്തിരണ്ടാം ദിവസമാണ് അപകടം സംഭവിച്ചത്.
അവസാന റൗണ്ടിൽ 11 പേരാണു ശേഷിച്ചിരുന്നത്. ഇതിൽ മൂന്നാമത്തെ പൊസിഷനിലായിരുന്നു അഭിലാഷ് ടോമി. ലക്ഷ്യസ്ഥാനത്ത് എത്താൻ 148 ദിവസം ബാക്കിനിൽക്കേയാണ് അപകടം.
അഭിലാഷ് സുരക്ഷിതനാണെന്ന ആശ്വാസത്തിൽ മാതാപിതാക്കൾ
12:11 AM Sep 23, 2018 | Deepika.com