തിരുവനന്തപുരം: പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കേരളത്തിലുണ്ടായ ദുരന്ത നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനഃസ്ഥാപനത്തിന് 25,050 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നു ലോകബാങ്കിന്റെയും എഡിബിയുടെയും പ്രാഥമിക റിപ്പോർട്ട്. ഇതു സംബന്ധിച്ചു ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസ് മുന്പാകെ റിപ്പോർട്ട് അവതരിപ്പിച്ചു.
കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകബാങ്കിന്റെയും എഡിബിയുടെ സംഘം സന്ദർശിച്ചതിന്റെയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടർമാരുമായി ചർച്ച ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ദേശീയ സംസ്ഥാന പാതകളുടെ പുനഃസ്ഥാപനത്തിന് 8,550 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് 5,216 കോടി രൂപയും ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് 3,801 കോടി രൂപയും വീടുകളുടെ പുനഃസ്ഥാപനത്തിന് 2,534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2,093 കോടി രൂപയും വേണ്ടിവരും.
ജലവിഭവം, പൊതുകെട്ടിടങ്ങൾ, ആരോഗ്യം, പരിസ്ഥിതി, സാംസ്കാരിക പൈതൃകം എന്നിവ പുനസ്ഥാപിക്കാനാവശ്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി ഭേദഗതി നിർദേശിച്ചു. ഇതുകൂടി ഉൾപ്പെടുത്തി ഒക്ടോബർ ഒന്നിന് അന്തിമ റിപ്പോർട്ട് നൽകും.
ലോകബാങ്കിന്റെയും എ.ഡി.ബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.
പുനർനിർമാണം: 25,050 കോടി വേണമെന്ന് ലോകബാങ്ക് റിപ്പോർട്ട്
12:11 AM Sep 23, 2018 | Deepika.com