തിരുവനന്തപുരം: പ്രളയ പുനരധിവാസത്തിനും പുനർ നിർമാണത്തിനുമായി പെൻഷൻകാർക്കു താത്പര്യമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗഡുക്കളായി നൽകാം. നൽകുന്ന പെൻഷൻ തുകയും ഗഡുക്കളും വ്യക്തമാക്കി സമ്മതപത്രം ട്രഷറി ഡയറക്ടർക്കു നൽകണം. ജീവനക്കാരോടു ചോദിച്ചതുപോലെ ഒരു മാസത്തെ പെൻഷൻ നിർബന്ധമായി പിരിക്കില്ലെന്നും പെൻഷൻകാരുടെ സംഘടനകളുമായുള്ള ചർച്ചയിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അറിയിച്ചു.
ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ കാണുന്ന സമീപനം സർക്കാർ സ്വീകരിക്കില്ല. ഒരു മാസത്തെ പെൻഷൻ തുക ലഭിക്കുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നതെന്നു ചർച്ചയുടെ തുടക്കത്തിൽ ധനമന്ത്രി പറഞ്ഞു. എന്നാൽ, ഒരു മാസത്തെ പെൻഷൻ തുക നൽകാൻ എല്ലാവർക്കും കഴിയില്ലെന്നു ചില സംഘടനകൾ യോഗത്തിൽ അറിയിച്ചു. എന്നാൽ, മറ്റു ചില സംഘടനകൾ രണ്ടു മാസത്തെ പെൻഷൻ തുക കേരളത്തിന്റെ പുനർനിർമാണത്തിനായി നൽകാമെന്ന് അറിയിച്ചു. കോളജ് അധ്യാപകരായി വിരമിച്ചവരുടെ സംഘടന അരിയേഴ്സായി ലഭിക്കാനുള്ള തുകയുടെ 50 ശതമാനം വരെ ദുരിതാശ്വാസ നിധിയിലേക്കു നൽകാമെന്ന് അറിയിച്ചു. അങ്ങനെയെങ്കിൽ അരിയേഴ്സ് തുക വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്നു മന്ത്രിയും മറുപടി നൽകി. ചർച്ചയ്ക്കൊടുവിൽ ഇഷ്ടമുള്ള തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ മന്ത്രി നിർദേശിക്കുകയായിരുന്നു.
പെൻഷൻകാരുടെ സംഭാവന ജീവനക്കാരുടേതുപോലെ ട്രഷറി അക്കൗണ്ടിലേക്കാണു പോകുന്നത്. ഇതു പിന്നീടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തും. എല്ലാ വിഭാഗങ്ങളും നൽകുന്ന തുക വ്യക്തമായി അറിയാനാണ് പ്രത്യേക അക്കൗണ്ട് രൂപീകരിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.
ദുരിതാശ്വാസം: ഒരു മാസത്തെ പെൻഷൻ നിർബന്ധിക്കില്ല
11:24 PM Sep 22, 2018 | Deepika.com