മനുഷ്യത്വത്തിന്റെ കവി. ആ പേരാണ് ഡോ.പുതുശേരി രാമചന്ദ്രനു ഏറ്റവും ഉചിതം. വലിയ കവികളുടെ പരിവേഷങ്ങളില്ലാതെ അകൽച്ചകളില്ലാതെ മനുഷ്യ ഹൃദയത്തോട് ഇന്നലെയും ഇന്നും കവി ചേർന്നു തന്നെ നില്ക്കുന്നു.
പി. രാമചന്ദ്രപിള്ള എന്ന പുതുശേരി രാമചന്ദ്രൻ കവിയായതും സ്വാതന്ത്ര്യ സമര പോരാളിയായതും കമ്യൂണിസ്റ്റുകാരനായതുമെല്ലാം മനുഷ്യരോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടുതന്നെ. പാദരക്ഷയഴിച്ചുവച്ച തീക്കനലുകൾ ചവിട്ടി മെതിച്ച് നടക്കുവാനുള്ള ഊർജം അദ്ദേഹത്തിനു സ്വന്തമായതും അടങ്ങാത്ത ഈ മാനവ സ്നേഹത്തിൽ നിന്നു തന്നെ. സംശയം വേണ്ട.
മാവേലിക്കര താലൂക്കിന്റെ തെക്കേയറ്റത്തുള്ള വള്ളിക്കുന്നം എന്ന ഗ്രാമത്തിലെ പുതുശേരി എന്ന സമ്പന്ന പുരാതന നായർ തറവാട്ടിൽ 1928 സെപ്റ്റംബർ 23നാണ് രാമചന്ദ്രൻ പിള്ളയുടെ ജനനം. പുതുശേരി തറവാട്ടിൽ നിന്നാൽ നീണ്ടു, പച്ച പുൽമെത്ത പോലെ കിടക്കുന്ന നെൽവയലുകൾ കാണാമായിരുന്നു.
നെന്മണികളുടെ സമൃദ്ധിയും ജന്മിമാരുടെ ആഹ്ലാദവുമല്ല പക്ഷേ രാമചന്ദ്രൻ പിള്ള കണ്ടത്. പട്ടിണിക്കോലങ്ങളായ കർഷകരുടെയും തൊഴിലാളികളുടെയും യാതനകളാണ്, എല്ലു മുറിയുന്ന അധ്വാനമാണ്. കീഴാളന്മാരുടെ കൈ പിടിച്ചു എഴുന്നേൽപ്പിക്കാൻ, അവർക്കു ആത്മവീര്യം പകർന്നു നല്കുവാൻ താൻ പോരാടിയെ മതിയാവൂ, പാടിയെ മതിയാവൂ എന്നു കവി പിന്നെ തിരിച്ചറിയുകയായിരുന്നു. പ്രസ്ഥാനങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമപ്പുറം നില്ക്കുന്നത് പച്ച മനുഷ്യനാണ്. മനുഷ്യന്റെ വിശപ്പാണ്, വേദനയാണ്, പ്രാരാബ്ദമാണ് എന്നുള്ള വിശ്വാസത്തിലേക്കു കവി നടക്കുന്നതും ഇതുകൊണ്ടു തന്നെ.
എസ്. മഞ്ജുളാദേവി
അരുണ കാലത്തിന്റെ ദശപുഷ്പം
11:23 PM Sep 22, 2018 | Deepika.com