കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മൂന്നു ദിവസങ്ങളിലായി 22 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം ഇന്നലെ രാത്രി എട്ടിന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ അദ്ദേഹത്തെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് രാത്രി കോട്ടയം മെഡിക്കൽ കോളജ് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ഇന്നു പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നു കോട്ടയം എസ്പി എസ്. ഹരിശങ്കർ പറഞ്ഞു.
ബിഷപ് കുറ്റസമ്മതമൊഴി നൽകിയോ എന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാൽ ഇപ്പോൾ അക്കാര്യം പറയാൻ കഴിയില്ലെന്നായിരുന്നു എസ്പിയുടെ മറുപടി. കന്യാസ്ത്രീയുടെ പീഡന ആരോപണവുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോർട്ടിൽ ചാർത്തിയ കുറ്റങ്ങളിൽ അടിസ്ഥാനമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയെന്നും നടപടികളിൽ നിയമപരമായ വ്യക്തത വരുത്തേണ്ടതുള്ളതിനാലാണ് അറസ്റ്റ് നീണ്ടതെന്നും എസ്പി പറഞ്ഞു.
കോടതിയിൽ ഹാജരാക്കുന്പോൾ മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡി ആവശ്യപ്പെടുമെന്നും എസ്പി പറഞ്ഞു. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറേയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എസ്പി മാധ്യമപ്രവർത്തകരെ കണ്ടത്.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് കാര്യാലയത്തിൽ ബുധനാഴ്ചയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ആദ്യ രണ്ടുദിവസങ്ങളിലായി 15 മണിക്കൂറും മൂന്നാം ദിനമായ ഇന്നലെ ഏഴു മണിക്കൂറും ചോദ്യംചെയ്തു.
രണ്ടു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയ അന്വേഷണ സംഘം മൂന്നു സംഘങ്ങളായി തിരിഞ്ഞു കൂടുതൽ സ്ഥലങ്ങളിലെത്തി അവസാനഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നു.
അറസ്റ്റിലേക്കാണു പോകുന്നതെന്ന കാര്യം നേരത്തേതന്നെ പോലീസ് ബിഷപ്പിനെ അറിയിച്ചിരുന്നുവെന്ന് അറിയുന്നു. ഇന്നലെ ഉച്ചമുതൽ അറസ്റ്റ് ചെയ്തതായുള്ള അഭ്യൂഹങ്ങൾ പടർന്നിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാർത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. എന്നാൽ ഇന്നലെ രാത്രി 7.40ന് മാധ്യമങ്ങളെ കണ്ടപ്പോഴും ഈസമയംവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എസ്പി അറിയിച്ചത്.
അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘം കഴിഞ്ഞദിവസം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിരുന്നു. അറസ്റ്റിന് അനുകൂലമായ നിയമോപദേശമാണ് അദ്ദേഹം നൽകിയത്.
നിരാഹാരസമരം അവസാനിപ്പിച്ചു
കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു 14 ദിവസമായി നടന്നുവന്ന സമരം അവസാനിപ്പിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചതെന്നു സമരസമിതി പ്രവർത്തകർ അറിയിച്ചു. ഇന്നു രാവിലെ 11ന് മാത്രമേ ഔദ്യോഗികമായി സമരം അവസാനിപ്പിച്ചു പ്രഖ്യാപനമുണ്ടാകൂവെന്നും സമരസമിതി വ്യക്തമാക്കി.
ഡോ. ഫ്രാങ്കോ അറസ്റ്റിൽ
01:23 AM Sep 22, 2018 | Deepika.com