കൊച്ചി: ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ആശങ്കാജനകമെന്നു കെസിഎസ്എൽ സംസ്ഥാന സമിതി. കോടതിവിധി ഭാവിതലമുറയിൽ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. ലൈംഗികതയെ സംബന്ധിച്ച ദൈവികവും മതപരവുമായ നിലപാടുകൾ ഭരണകൂടം കണക്കിലെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിവിധ രൂപതാ സമിതികൾ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ യോഗം അനുമോദിച്ചു. പ്രളയബാധിത മേഖലകളിൽ വിതരണം ചെയ്യാനുള്ള ബൈബിൾ, പ്രാർഥനാപുസ്തകങ്ങൾ എന്നിവ പാലാരിവട്ടം പിഒസിയിലെ കേന്ദ്ര ഓഫീസിൽ എത്തിക്കണം.
ഈ അധ്യയനവർഷം സംസ്ഥാന കലോത്സവം, സാഹിത്യോത്സവം എന്നിവയുണ്ടാവില്ല. രൂപതാതല മത്സരങ്ങൾ നടത്തും. പ്രോലൈഫ് ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. തോംസണ് പഴയചിറപീടികയിൽ, സംസ്ഥാന പ്രസിഡന്റ് മാത്യുക്കുട്ടി കുത്തനാപ്പള്ളിൽ, ജനറൽ ഓർഗനൈസർ സിറിയക് നരിതൂക്കിൽ, ജനറൽ ട്രഷറർ മനോജ് ചാക്കോ വടക്കേമുറി, സോയി കളന്പാടൻ, ഷാജു തോമസ്, യുഗേഷ് പുളിക്കൻ, മോളി ദേവസി, മിനി ബാബു, എൽസി ആന്റണി എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 22 രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സ്വവർഗപ്രേമം: കോടതി വിധി ആശങ്കാജനകമെന്നു കെസിഎസ്എൽ
01:13 AM Sep 22, 2018 | Deepika.com