ആലക്കോട്(കണ്ണൂർ): മലേഷ്യയിൽ വീസ നൽകാമെന്നുപറഞ്ഞു പണം തട്ടി മുങ്ങിനടക്കുകയായിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പുറങ്ങനാൽ മാത്യു (40) വാണ് പിടിയിലായത്. ഒറ്റത്തൈ സ്വദേശികളായ മാടത്താനിയിൽ ബൈജു (30), കാഞ്ഞിരക്കാട്ട് കുന്നേൽ വിപിൻ (29), മൂലേക്കാട്ടിൽ ബിനു മാത്യു (30), കോട്ടക്കടവിലെ മുല്ലവയൽ വിജേഷ് (29) എന്നിവരാണ് നാലു വർഷം മുന്പ് തട്ടിപ്പിനിരയായത്. മലേഷ്യയിൽ സൂപ്പർമാർക്കറ്റിൽ ജോലി നൽകാമെന്നു പറഞ്ഞ് മാത്യു ഇവർക്കു വീസ നൽകി ഒന്നര ലക്ഷത്തോളം രൂപ വീതം വാങ്ങുകയായിരുന്നു. 20 പേരെയാണ് ഇത്തരത്തിൽ മലേഷ്യയിൽ എത്തിച്ചത്. അവിടെ എത്തിയ ശേഷമാണു തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നു യുവാക്കൾ മനസിലാക്കിയത്.
കാർഗോ വിഭാഗത്തിൽ ചുമട്ടുജോലി നൽകി യുവാക്കളെ പറ്റിക്കുകയായിരുന്നു. ഇതേത്തുടർന്ന് ജോലി എഗ്രിമെന്റ് ഒപ്പിടാതെ യുവാക്കൾ തിരിച്ചുപോരാൻ ഒരുങ്ങി. എന്നാൽ, ഇവരെ കേസിൽ കുടുക്കി അകത്തിടുമെന്നു മാത്യുവും സംഘവും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
വിദേശ ജോലി തട്ടിപ്പ്: നാലു വർഷത്തിനു ശേഷം പ്രതിയെ നാട്ടുകാർ പിടികൂടി
01:13 AM Sep 22, 2018 | Deepika.com