പത്തനംതിട്ട: പ്രളയബാധിത മേഖലകളിലെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനേ തുടർന്ന് സൂപ്പർ ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ നടത്താൻ നിർദേശം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കിണർ വെള്ളം സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. പരിശോധനയിൽ കിണർ ജലം ശുദ്ധമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ജലം തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂവെന്നാണു നിർദേശം. തുടർ നടപടികൾ 24നു മന്ത്രിതലത്തിൽ തദ്ദേശസ്ഥാപന മേധാവികളുമായുള്ള വീഡിയോ കോണ്‍ഫറൻസിലൂടെ അറിയിക്കും.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളിലെ കിണറുകളിലാണ് ഇപ്പോഴും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടത്. പത്തനംതിട്ട ജില്ലയുടെ ചില ഭാഗങ്ങളിലും ഇതു കണ്ടിരുന്നു. കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയായതിനാൽ ജലത്തിന്റെ നിറം മാറ്റത്തിലൂടെയാണ് കോളിഫോം സാന്നിധ്യം മനസിലായത്. ലാബ് പരിശോധനയിൽ മാത്രമേ ബാക്ടീരിയയുടെ എണ്ണം കണക്കാക്കാനാകൂ.
100 മില്ലിലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ എണ്ണം 500 എൻപിഎൻ ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും കുടിവെള്ളത്തിൽ ഒന്നുപോലും ഉണ്ടാകാൻ പാടില്ല. ഓരോ ജില്ലയിലും 150 സാന്പിളുകളാണ് പരിശോധിച്ചത്. സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെയാണ് സാന്പിളുകൾ ശേഖരിച്ചത്. കിറ്റുപയോഗിച്ചുള്ള പരിശോധനയാണെങ്കിൽ കൂടി ഫലം അറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരുന്നുണ്ട്. പ്രളയജലത്തിനൊപ്പം കക്കൂസ് മാലിന്യങ്ങൾ കിണറുകളിലെത്തിയതാണ് കോളിഫോമിന്റെ അളവ് കൂടാൻ കാരണം.
പ്രളയബാധിത മേഖലകളിൽ എല്ലാ കിണറുകളും ശുചീകരിച്ചശേഷം സൂപ്പർ ക്ലോറിനേഷൻ അടക്കം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. എല്ലാ സ്ഥലത്തും വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കാവൂവെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്.
കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ; സൂപ്പർ ക്ലോറിനേഷനു നിർദേശം
01:13 AM Sep 22, 2018 | Deepika.com