കൊച്ചി: പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പെട്രോളും ഡീസലും ഉത്പാദിപ്പിക്കാനുള്ള നൂതന സംരംഭം ഫാക്ടിന്റെ എൻജിനിയറിംഗ് കണ്സൾട്ടൻസി വിഭാഗമായ ഫെഡോയും കോഴിക്കോട് എൻഐടിയും ചേർന്ന് ആരംഭിക്കുന്നു. എൻഐടിയിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം വിജയകരമായിരുന്നെന്നും പൈലറ്റ് പ്ലാന്റ് നിർമിച്ച് ഒരു വർഷത്തിനുള്ളിൽ ഉത്പാദനം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ കഴിഞ്ഞ ദിവസം ഫെഡോയും എൻഐടിയും ഒപ്പിട്ടു.
കോഴിക്കോട് എൻഐടിയിലെ പ്രഫ. ലിസ ശ്രീജിത്തിന്റെ ദീർഘനാളത്തെ ഗവേഷണ ഫലമായാണു പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നും പെട്രോളും ഡീസലും നിർമിക്കാമെന്നു കണ്ടെത്തിയത്. തരംതിരിക്കാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു ഹാനികരമായ വിഷവസ്തുക്കളോ വാതകങ്ങളോ ഇല്ലാതെ പെട്രോളും മറ്റും നിർമിക്കാമെന്ന കെമിക്കൽ സാങ്കേതികവിദ്യ കോഴിക്കോട് എൻഐടി വികസിപ്പിച്ചെടുക്കുകയായിരുന്നു.
ഉത്പാദനം ആരംഭിക്കാൻ വിശദമായ എൻജിനിയറിംഗ് ഡിസൈൻ ഫെഡോ തയാറാക്കുകയും പൈലറ്റ് പ്ലാന്റ് എൻഐടി കാന്പസിൽ സ്ഥാപിക്കുകയും ചെയ്യും. ഡിസൈൻ ജോലികൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം പൈലറ്റ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുമെന്നും തുടർന്നു വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനാവശ്യമായ പ്ലാന്റ് നിർമിക്കുമെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാന്റ് നിർമിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
ഫെഡോയ്ക്കുവേണ്ടി ജനറൽ മാനേജർ ബി.കെ. ഗീതയും എൻഐടിക്കുവേണ്ടി ഡോ. ശിവജി ചക്രവർത്തിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഫെഡോ പ്രോജക്ട് ആൻഡ് കണ്സ്ട്രക്ഷൻ വിഭാഗം ജനറൽ മാനേജർ ടി.കെ. ജോസ്, കൊമേഴ്സ്യൽ വിഭാഗം ജനറൽ മാനേജർ സൂസമ്മ ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ ആഷിഷ് നായർ, ഡെപ്യൂട്ടി മാനേജർ ടിറ്റു അലഗു, എൻഐടി രജിസ്ട്രാർ, ഡീൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യത്തിലൂടെ ഇന്ധനങ്ങൾ നിർമിക്കാമെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ വാണിജ്യാടിസ്ഥാനത്തിൽ ഇതു വിജയം കണ്ടിരുന്നില്ല.
പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പെട്രോളും ഡീസലും
01:13 AM Sep 22, 2018 | Deepika.com