തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ മഹാസമാധി നവതിയോടനുബന്ധിച്ച് 41 നാൾ നീളുന്ന മഹായതിപൂജയ്ക്ക് ശിവഗിരിയിൽ തുടക്കമായി. ശ്രീനാരായണഗുരുവിന്റെ ആറ് പ്രവർത്തന മേഖലകളിൽ നിന്നെത്തിച്ച അഗ്നിയുമായി സന്യാസിമാരുടെ നേതൃത്വത്തിൽ രാവിലെ മഹാസമാധിക്കുവലംവച്ചു.
തുടർന്ന് യജ്ഞശാലയിൽ എത്തിച്ച ജ്യോതികൾ ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ ചേർന്ന് ആറ് ജ്യോതികളും ഒന്നാക്കി വിളക്കിൽ പകർന്നു. ഷഡ് ജ്യോതികളിൽ നിന്നു പകർന്ന അഗ്നിനാളം ഉച്ചയ്ക്ക് 12.30 ഓടെ സ്വാമി വിശുദ്ധാനന്ദയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേർന്ന് ഹോമകുണ്ഡത്തിൽ പകർന്നു. രാവിലെ നടന്ന സമ്മേളനം ചിന്മയമിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ശിവഗിരി ധർമസംഘം ട്രസ്റ്റും എസ്എൻഡിപി യോഗവും ഐക്യത്തിലൂടെ മുന്നോട്ടുപോകണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദ്രദീപം കൊളുത്തി.
ശിവഗിരിയിൽ കലശാഭിഷേകത്തോടെ സമാധി ദിനം ആചരിച്ചു
01:05 AM Sep 22, 2018 | Deepika.com