തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ നടപടി ശക്തമാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ആലുവ- വൈറ്റില മെട്രോ റോഡിലെ ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ചു നിരവധി പരാതികളും റോഡ് സുരക്ഷാ വിദഗ്ധരുടെ അഭിപ്രായങ്ങളും ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നു നിയമലംഘനവും ഗതാഗത സ്തംഭനവും സംബന്ധിച്ച പരാതികൾ ജനപ്രതിനിധികളിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഹെൽമറ്റ് / ചിൻ സ്ട്രാപ്പുകൾ ധരിക്കാതെയുള്ള ഇരുചക്രവാഹന യാത്ര, വാഹനങ്ങളുടെ ഇടതു വശത്തുകൂടിയുള്ള ഓവർടേക്കിംഗ്, വണ്‍വേ തെറ്റിക്കൽ, രണ്ടു വാഹനങ്ങൾക്കിടയിലുള്ള അലക്ഷ്യമായ ഡ്രൈവിംഗ്, റോഡ് മുറിച്ചു കടക്കുന്നവർക്ക് സീബ്രാ ലൈനുകളിൽ വാഹനം നിർത്തിക്കൊടുക്കാതിരിക്കുക, അമിത വേഗം, അപകടകരമായ ഓവർടേക്കിംഗ്, മഞ്ഞ-വെള്ള ബോർഡർ വരകൾക്കു പുറത്തു കൂടിയുള്ള യാത്ര, സിഗ്നൽ ലംഘനം, എതിർദിശയിൽ വാഹനം വരുമ്പോൾ ഓവർടേക്കിംഗ്, ലെയ്ൻ ട്രാഫിക് നിയമങ്ങളുടെ ലംഘനം, വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ക്യൂ പാലിക്കാതിരിക്കുക, ലെയ്ൻ മാർക്കിംഗുകളിൽ കൂടി വാഹനം ഓടിക്കുക, മുറിയാത്ത വെള്ളവരകൾ ഉള്ള ഭാഗങ്ങൾ വഴി ക്രോസ് ചെയ്യുക, ഓവർടേക്ക് ചെയ്യുക, റോഡ് സ്റ്റോപ്പ് ലൈനുകൾ കടന്നു വാഹനം നിർത്തുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ കാൽനടയാത്രക്കാർക്കും അപകടങ്ങൾക്കു കാരണമാകുന്നു. ഇവ തടയുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും ആവശ്യമായ ബോധവത്കരണ- നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശം നല്കി.
ഗതാഗത നിയമലംഘനത്തിനെതിരേ നടപടിക്കു ഡിജിപിയുടെ നിർദേശം
01:05 AM Sep 22, 2018 | Deepika.com