തേഞ്ഞിപ്പലം: കോഴിക്കോട് -തൃശൂർ പാതയിലെ സ്ഥിരം അപകട മേഖലയായ തേഞ്ഞിപ്പലം പാണന്പ്ര വളവിൽ ടാങ്കർ ലോറി മറിഞ്ഞു പാചകവാതകം ചോർന്നു. മംഗലാപുരത്തുനിന്നു ചേളാരിയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിലേക്കു പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ഇന്നലെ പുലർച്ചെ മൂന്നോടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. റോഡരികിലെ താഴ്ചയിലേക്കു പതിച്ചതിന്റെ ആഘാതത്തിൽ റോട്ടോഗേജ് പൊട്ടിയാണ് പാചകവാതകം ചോർന്നത്.
അപകടമേഖലയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെയും കടകന്പോളങ്ങളിലെയും ജനങ്ങളെ മാറ്റി ചോർച്ച നിയന്ത്രണ വിധേയമാക്കി വൈകിട്ട് ആറോടെ പാചക വാതകം ചേളാരി ഐഒസി പ്ലാന്റിൽനിന്നെത്തിച്ച ആറ് ടാങ്കർ ലോറികളിലേക്കു മാറ്റി.
തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കോഴിക്കോട്, മീഞ്ചന്ത, തിരൂർ എന്നിവിടങ്ങളിൽനിന്നായി 13 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണു പാചകവാതകം ചോരുന്നതു തടയാനും സുരക്ഷാക്രമീകരണങ്ങളൊരുക്കാനും നടപടിയെടുത്തത്. അപകടമേഖലയിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെയും കടകന്പോളങ്ങളിലെയും ജനങ്ങളെ മാറ്റി ചോർച്ച നിയന്ത്രണ വിധേയമാക്കി വൈകിട്ട് ആറോടെ പാചകവാതകം ചേളാരി ഐഒസി പ്ലാന്റിൽനിന്നെത്തിച്ച ആറ് ടാങ്കർ ലോറികളിലേക്കു മാറ്റി.
ചേളാരി ഐഒസി പ്ലാന്റിൽ തന്നെയുള്ള പ്രത്യേക യന്ത്രസംവിധാനം മുഖേന എമർജൻസി റെസ്പോണ്സ് ടീമാണ് അപകടത്തിൽപ്പെട്ട ടാങ്കറിൽനിന്നു വാതകം മാറ്റിയത്.
അപകടം നടന്നു മിനിട്ടുകൾക്കകം പാണന്പ്ര മഹല്ല് ജുമാ മസ്ജിദിലെ മൈക്കിലൂടെ അപകടസൂചനയും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പും നൽകി. വൈദ്യുതി വിച്ഛേദിച്ചു. ദേശീയപാതയിൽ ഗതാഗതം നിയന്ത്രിച്ചു. മൊബൈൽ ഉപയോഗം തടഞ്ഞു. വീടുകളിൽ എൽപിജി അടുപ്പുകൾ ഉപയോഗിക്കരുതെന്നും നിർദേശിച്ചു.
ഫയർഫോഴ്സും പോലീസും ട്രോമാ കെയർ വോളണ്ടിയർമാരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ലോറി ഡ്രൈവറുടെ കൈയ്ക്കു സാരമായി പരിക്കേറ്റതൊഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു.
കൊണ്ടോട്ടി, കരിപ്പൂർ, തേഞ്ഞിപ്പലം, തിരൂരങ്ങാടി സ്റ്റേഷനുകളിലെ പോലീസുകാർ അടക്കമുള്ളവർ റോഡിൽ നിലയുറപ്പിച്ചു വാഹന ഗതാഗതവും നിയന്ത്രിച്ചു.
കാക്കഞ്ചേരി, ചെട്ടിയാർമാട്, ചേലേന്പ്ര, കൊളപ്പുറം മേഖലകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടായിരുന്നു നിയന്ത്രണം.
കണ്ടെയ്നർ മറിഞ്ഞു പാചകവാതകം ചോർന്നതു ഭീതി പരത്തി
12:36 AM Sep 22, 2018 | Deepika.com