തിരുവനന്തപുരം: കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള ഗൂഢനീക്കത്തിൽ നിന്നു മാനേജ്മെന്റും സർക്കാരും പിന്തിരിയണമെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തന്പാനൂർ രവി. അശാസ്ത്രീയ പരിഷ്കാരങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയുടെ റിസർവേഷനും കൂപ്പണും കുടുംബശ്രീക്ക് നൽകാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ജീവനക്കാർക്ക് തൊഴിലില്ലാത്ത അവസ്ഥ സൃഷ്ടിക്കും. ജീവനക്കാർ അധികമെന്ന വാദം ഉയർത്തി ആയിരത്തോളം പേരെ പിരിച്ച് വിടുന്പോഴാണ് നിലവിൽ ജീവനക്കാർ ചെയ്തുവരുന്ന ജോലികൾ കരാറുകാർക്ക് നൽകാൻ മാനേജ്മെന്റ് തയാറാകുന്നത്. ബസുകളിൽ വാർഷിക അറ്റകുറ്റപണിക്കായി സ്വകാര്യ കന്പനികളെ ഏൽപ്പിക്കാനുള്ള ചർച്ചയും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നു നടക്കുന്നു.
സിംഗിൾ ഡ്യൂട്ടി പരിഷ്ക്കാരം ജനങ്ങളേയും ജീവനക്കാരേയും ഒരു പോലെ ദുരിതത്തിലാക്കി. ലാഭകരമല്ലാത്ത ട്രിപ്പുകൾക്കും ഒറ്റപ്പെട്ട മേഖലകളിലേക്കുള്ള സർവീസുകൾക്കും പുറമേ തിരക്കുള്ള റൂട്ടിലെ ട്രിപ്പുകളും വെട്ടിക്കുറച്ചത് യാത്രാക്ലേശം വർധിപ്പിച്ചു.
പുതിയ പരിഷ്കാരം കെഎസ്ആർടിസിയുടെ വരുമാനത്തെ ബാധിച്ചു. പ്രതിദിന സർവീസിൽ ഒരു ലക്ഷം കിലോമീറ്ററാണ് വെട്ടിച്ചുരുക്കിയത്. ദേശസാത്കൃത റൂട്ടുകളിലെ യാത്രാക്ലേശം ചൂണ്ടിക്കാട്ടി സ്വകാര്യബസുടമകൾ ആ റൂട്ടിൽ പെർമിറ്റ് നേടാനും സാധ്യതയുണ്ട്.
അങ്ങനെയെങ്കിൽ കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയായിരിക്കും വരുമാനത്തിൽ ഉണ്ടാകുകയെന്നും തന്പാനൂർ രവി പറഞ്ഞു.
കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ നിന്നു പിന്തിരിയണമെന്നു ടിഡിഎഫ്
11:42 PM Sep 21, 2018 | Deepika.com