അന്പലപ്പുഴ: ദുരൂഹ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി.
മൃതദേഹത്തിന്റെ കൈകൾ പിന്നിലോട്ടു കെട്ടിയ നിലയിലും മുഖം മറച്ച നിലയിലുമായിരുന്നു കാണപ്പെട്ടത്. ഇന്നലെ പുലർച്ചെ കപ്പക്കട പടിഞ്ഞാറ് കടൽതീരത്തിനോടടുത്തുള്ള മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സംശയാസ്പദ മരണത്തിന് പുന്നപ്ര പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച നായ കടൽതീരം വരെ പോയി മടങ്ങുകയായിരുന്നു.
25 വയസു തോന്നിക്കുന്ന യുവാവിന്റെ പോക്കറ്റിൽനിന്നും വികാസ് കുമാർ, മണ് ട്രെസ്കോൾ, ഭോജ്പൂർ ജില്ല, സി കോൾ പി.ഒ എന്ന അഡ്രസും രണ്ടുഫോണ് നന്പരുകളും എഴുതിയ തുണ്ടുപേപ്പർ ലഭിച്ചു. ഈ നന്പരിൽ ബന്ധപ്പെട്ടെങ്കിലും വിവരങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം വണ്ടാനം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ജില്ല പോലീസ് മേധാവി സുരേന്ദ്രൻ, ഡിവൈഎസ്പി പി.വി. ബേബി, അന്പലപ്പുഴ സിഐ ബിജു വി. നായർ, അന്പലപ്പുഴ എസ്ഐ ആന്റണി, ആലപ്പുഴ സൗത്ത് എസ്ഐ രാജേഷ്, പുന്നപ്ര എസ്ഐ അസിം എന്നിവർ സംഭവസ്ഥലത്തെത്തി വിശദപരിശോധനകൾ നടത്തി.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ പ്രാഥമിക നിഗമനത്തിലെത്താൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കൾ എത്തിയാലേ പോസ്റ്റ്മോർട്ടം നടപടി ആരംഭിക്കൂ എന്നും പോലീസ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
11:42 PM Sep 21, 2018 | Deepika.com