കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് തേടിയ നിയമോപദേശം ഇന്നു ലഭിച്ചേക്കും.
ഇന്നു രാവിലെ കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്നലെ ചോദ്യംചെയ്യൽ അവസാനഘട്ടത്തിലെത്തിയ സമയത്ത് എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ ഹൈക്കോടതിയിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിലെത്തി തുടർനടപടികൾ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
ഡിജിപി തിരുവനന്തപുരത്ത് ആയിരുന്നതിനാൽ അവിടെ ഉണ്ടായിരുന്ന സീനിയർ അഭിഭാഷകരുമായിട്ടായിരുന്നു ചർച്ച. ഡിജിപി ഇന്നലെ രാത്രി വൈകി മടങ്ങിയെത്തിയിട്ടുണ്ട്.
കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചശേഷമായിരിക്കും നിയമോപദേശം നൽകുക. ഇതനുസരിച്ചുള്ള തുടർനടപടികളാവും അന്വേഷണസംഘം കൈക്കൊള്ളുക.
വളരെ സമയമെടുത്തും സാവകാശം നൽകിയുമാണു ചോദ്യംചെയ്യൽ നടത്തുന്നത്. ചോദ്യംചെയ്യൽ നല്ല രീതിയിലാണു പുരോഗമിക്കുന്നത്.
ഒരുപാടു കാര്യങ്ങൾ മനസിലാക്കാനും വ്യക്തത വരുത്താനും സാധിച്ചിട്ടുണ്ട്. ബിഷപ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും എസ്പി ഹരിശങ്കർ പറഞ്ഞു. ആദ്യദിന ചോദ്യം ചെയ്യലിൽ ബിഷപ് നൽകിയ മറുപടിയിൽ കൂടുതൽ വ്യക്തതവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്നലത്തെ ചോദ്യംചെയ്യൽ.
കഴിഞ്ഞ ദിവസത്തേതുപോലെ ജലന്ധർ രൂപത പിആർഒ ഫാ. പീറ്റർ കാവുംപുറത്തിനും ബന്ധുക്കൾക്കും ഒപ്പമാണ് ബിഷപ് ഇന്നലെ രാവിലെയും ചോദ്യംചെയ്യലിനു ഹാജരായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെയും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ തുടർന്നത്.
ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം കൊച്ചി മരടിലെ ഹോട്ടലിൽ തങ്ങിയ ബിഷപ് രണ്ടാം ദിന ചോദ്യം ചെയ്യലിനായി പോലീസ് സുരക്ഷയിലാണ് എത്തിയതും മടങ്ങിയതും.
നിയമോപദേശം ഇന്നു ലഭിച്ചേക്കും
12:40 AM Sep 21, 2018 | Deepika.com