മറയൂർ: ഗർഭസ്ഥശിശു പെണ്‍കുഞ്ഞെന്നു കരുതി ഗർഭം അലസിപ്പിക്കുന്നതിനിടെ യുവതി മരിച്ചു. തമിഴ്നാട് മധുരക്കു സമീപം ഉസലാംപെട്ടി ഉത്തപുരം സ്വദേശി രാമറിന്റെ ഭാര്യ രാമത്തായി (33) ആണ് മരിച്ചത്.
രാമർ- രാമത്തായി ദന്പതികൾക്കു മൂന്നു പെണ്‍കുട്ടികളാണുള്ളത്. നാലാമതും ഗർഭം ധരിച്ച രാമത്തായി ഏഴു മാസമായപ്പോൾ ഗർഭസ്ഥശിശു പെണ്കുഞ്ഞാണെന്നു ചിലർ ലക്ഷണം പറഞ്ഞതിനേത്തുടർന്നാണ് ഗർഭം അലസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി സമീപഗ്രാമമായ തൊട്ടപ്പനായ്ക്കനൂർ സ്വദേശിനിയായ നഴ്സിനെ സമീപിച്ചു. ഗർഭം അലസിപ്പിക്കുന്നതിനിടെ ബുധനാഴ്ച ചികിത്സാപിഴവു മൂലമാണ് മരണം സംഭവിച്ചത്.
മരണത്തേത്തുടർന്ന് അനധികൃതമായി ഗർഭം അലസിപ്പിക്കാൻശ്രമിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്സ് ലക്ഷ്മിയെ ഉസലാംപെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മധുര രാജാജി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗർഭസ്ഥശിശു ആണ്കുഞ്ഞായിരുന്നെന്ന് അധികൃതർ പറഞ്ഞു.
പെണ്‍കുഞ്ഞെന്നു കരുതി ഗർഭഛിദ്രത്തിനു ശ്രമിച്ച അമ്മ മരിച്ചു
11:52 PM Sep 20, 2018 | Deepika.com