രാജകുമാരി: പൂപ്പാറയ്ക്കു സമീപം മൂലത്തറയിൽ ഒറ്റയാന്റെ ആക്രമണത്തിൽ ഏലത്തോട്ടം വാച്ചർ കൊല്ലപ്പെട്ടു. പുതുപ്പാറ എസ്റ്റേറ്റ് വാച്ചർ എ. മുത്തു(മുത്തയ്യ-65) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. മുത്തയ്യയും സഹപ്രവർത്തകൻ പരമിശവനും ചേർന്ന് ആന ഇറങ്ങിയിട്ടുണ്ടോ എന്നറിയുന്നതിനായി തോട്ടത്തിൽ പോയതായിരുന്നു. മഴയും മൂടൽമഞ്ഞുംമൂലം മുന്നോട്ടുള്ള കാഴ്ച വ്യക്തമല്ലാതിരുന്നതിനാൽ അറിയാതെ ഇരുവരും റോഡരികിൽ നിൽക്കുകയായിരുന്ന ആക്രമണകാരിയായ ഒറ്റയാന്റെ മുന്നിൽ ചെന്നുപെട്ടു. അപകടം തിരിച്ചറിഞ്ഞ് ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചില്ലിക്കൊന്പൻ കൊലവിളിയുമായി മുത്തയ്യയെ തുന്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി നിലത്തിട്ടു ചവിട്ടി.
രക്ഷപ്പെട്ട പരമശിവൻ എസ്റ്റേറ്റിലെ മറ്റു ജോലിക്കാരെയും കൂട്ടി സ്ഥലത്തെത്തി ആനയെ ഓടിച്ച് മുത്തയ്യയെ എടുത്തെങ്കിലും മരിച്ചിരുന്നു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ മുത്തയ്യ 20 വർഷമായി ഈ എസ്റ്റേറ്റിലെ ജോലിക്കാരനാണ്. എസ്റ്റേറ്റ് ലയത്തിലായിരുന്നു താമസം. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽനിന്ന് 700 മീറ്ററോളം ഉള്ളിലേക്കു മാറി എസ്റ്റേറ്റ് റോഡരികിലാണ് ദാരുണ സംഭവം നടന്നത്. ആക്രമണത്തിനുശേഷം ഉള്ളിലേക്കു കയറിയ ആന എസ്റ്റേറ്റിൽതന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
ശാന്തൻപാറ പോലീസും വനപാലകരുമെത്തി മേൽനടപടി സ്വീകരിച്ചു മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: പരേതയായ മാരിയമ്മ. മക്കൾ: ബേബി, വള്ളി.
ചില്ലിക്കൊന്പന്റെ ആക്രമണത്തിൽ എസ്റ്റേറ്റ് വാച്ചർ കൊല്ലപ്പെട്ടു
11:52 PM Sep 20, 2018 | Deepika.com