തിരുവനന്തപുരം: ഡിജി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ രേഖകൾക്ക് ആധികാരികത നൽകുന്നു. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഡിജിലോക്കർ നിയമപരമായി സാധുവായ രേഖയായി അംഗീകരിക്കണമെന്ന നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കുലർ പുറപ്പെടുവിച്ചു.
മോട്ടോർ വാഹന നിയമ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുന്നപക്ഷം വാഹന ഉടമയോ ഡ്രൈവറോ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നൽകേണ്ടതുണ്ട്. എന്നാൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇനി മുതൽ അധികാരികൾ ആവശ്യപ്പെടുന്ന പക്ഷം അവരവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിജി ലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പ് പരിശോധനയ്ക്കായി കാണിച്ചാൽ മതിയാകും.
രേഖകളുടെ പകർപ്പ് കടലാസ് രേഖയായി കൈവശംവയ്ക്കേണ്ട ആവശ്യമില്ല. നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ടെങ്കിൽ ബന്ധപ്പെട്ട നിയമപാലകർക്ക് രേഖകൾ പിടിച്ചെടുക്കാതെതന്നെ ആ വിവരം ഡിജി ലോക്കറിൽ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.
രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്ന് നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാണിച്ചുകൊടുക്കുന്നതിനോ ഷെയർ ചെയ്ത് നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം.
മൊബൈൽ ഫോണ്, ടാബ്ലെറ്റുകൾ തുടങ്ങിയവയിൽ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്ക് രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം.
നേരത്തെ കിട്ടിയിട്ടുള്ള കൈവശത്തിലിരിക്കുന്ന കടലാസ് രേഖകൾ സ്കാൻ ചെയ്ത് സ്വയം ഡിജിറ്റെസ് ചെയ്ത് ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറിൽ സൂക്ഷിക്കാവുന്നതാണ്.
ജില്ലാ പോലീസ് മേധാവിമാർ ഇക്കാര്യം സംബന്ധിച്ച് ട്രാഫിക് പരിശോധനയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.
ഡിജി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾക്ക് ആധികാരികതയുണ്ടെന്നു ഡിജിപി
11:52 PM Sep 20, 2018 | Deepika.com