കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ചോദ്യംചെയ്യൽ ഇന്നും തുടരും. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തോടനുബന്ധിച്ചുള്ള ഹൈടെക് സെല്ലിൽ നടന്ന ചോദ്യം ചെയ്യൽ ഏഴു മണിക്കൂറോളം നീണ്ടു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ ഒന്നാംഘട്ടം പൂർത്തിയായതായി ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ എസ്പി ഹരിശങ്കർ മാധ്യമങ്ങളെ അറിയിച്ചു.
ഇന്നു രാവിലെ 11നു വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലുമായി ബിഷപ് സഹകരിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. വിവിധ മൊഴികളിലെ വൈരുധ്യങ്ങൾ നീക്കാനാണു വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കൂ. ചോദ്യം ചെയ്യലിന്റെ ഭാഗമായി നടന്ന കാര്യങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താൻ കഴിയില്ല- മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി എസ്പി പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ചോദ്യം ചെയ്യലിനായി ബിഷപ് ഹാജരായത്.
പ്രധാന വഴിയിൽ മാധ്യമപ്രവർത്തകരുടെയും മറ്റും തിരക്കുണ്ടായിരുന്നതിനാൽ തൃപ്പൂണിത്തുറ സിഐ ഓഫീസ് വഴി മാർക്കറ്റ് റോഡിലൂടെയാണു ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ജലന്ധർ രൂപത പിആർഒ ഫാ. പീറ്റർ കാവുംപുറവും രണ്ട് ബന്ധുക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തൃശൂരിൽനിന്നാണ് ബിഷപ് എത്തിയത്. വൈ കുന്നേരം ആറോടെ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും ആറരയോടെയാണ് അദ്ദേഹം മടങ്ങിയത്.
അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു മുഖഭാവമടക്കം സൂക്ഷ്മമായി നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ തയാറാക്കിയ ഹൈടെക് റൂമിലായിരുന്നു ചോദ്യം ചെയ്യൽ. അഞ്ച് കാമറകളും മൈക്കും മുറിയിൽ ക്രമീകരിച്ചിരുന്നു. മുറിയിൽ പ്രവേശിച്ചപ്പോൾ മുതലുള്ള കാര്യങ്ങൾ വീഡിയോ, ഓഡിയോ റിക്കാർഡ് ചെയ്യാനുള്ള സംവിധാനങ്ങളും ഇവിടെ ഉണ്ട്.
ഡിവൈഎസ്പി സുഭാഷ് നേരത്തെ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ അടുത്ത മുറിയിൽ ഇരുന്ന് എസ്പി ഇതു നിരീക്ഷിച്ചു. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു താൻ കുറ്റക്കാരനല്ലെന്ന നിലപാടിൽ ബിഷപ് ഉറച്ചുനിന്നുവെന്നാണു സൂചന.
അതേസമയം, ചോദ്യം ചെയ്യലിനു മുന്നോടിയായും അതിനു ശേഷവും എസ്പിയും ഡിവൈഎസ്പിയും കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ചോദ്യംചെയ്യലാണ് ഇന്നലെ നടന്നത്. ജലന്ധറിൽ ബിഷപ്സ് ഹൗസിലെത്തികേരളത്തിൽനിന്നുള്ള അന്വേഷണസംഘം ആദ്യഘട്ട ചോദ്യം ചെയ്യൽ നടത്തിയിരുന്നു.
തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിനു സമീപം വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ചോദ്യം ചെയ്യലിനുശേഷം ബിഷപ് സഞ്ചരിച്ച കാർ ക്രൈംബ്രാഞ്ച് ഓഫീസിൽനിന്നു പുറത്തേക്കു കടക്കുന്ന ഘട്ടത്തിൽ ഏതാനും എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തി പ്രതിഷേധിച്ചു.
ജലന്ധർ ബിഷപ്പിനെ ഇന്നും ചോദ്യംചെയ്യും
01:32 AM Sep 20, 2018 | Deepika.com