തിരുവനന്തപുരം: കേരളത്തിൽനിന്നു രാജ്യത്തിനു പുറത്തേക്കുള്ള കുടിയേറ്റം കുറയുന്നു. 2013നും 2018നുമിടയിൽ പ്രവാസികളുടെ സംഖ്യയിൽ 118 ശതമാനം കുറവു വന്നു.
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസി (സിഡിഎസ്) ന്റെ ആഭിമുഖ്യത്തിലുള്ള കുടിയേറ്റ നിരീക്ഷണ സർവേ (എംഎംഎസ്) യിലെ കണ്ടെത്തലാണിത്. ഡോ. എസ്. ഇരുദയരാജന്റെ നേതൃത്വത്തിലുള്ള പഠനം 15,000 ഭവനങ്ങളിൽ സർവേ നടത്തി. 2018ലെ സർവേ പ്രകാരം 21 ലക്ഷമാണു പ്രവാസി മലയാളികളുടെ സംഖ്യ. 2013നെ അപേക്ഷിച്ച് മൂന്നു ലക്ഷത്തിലേറെപ്പേരുടെ കുറവുണ്ട്. 1998-ലാണ് ആദ്യ സർവേ നടന്നത്. തുടർന്നു 2013 വരെ പ്രവാസിസംഖ്യ കൂടുകയായിരുന്നു. ഇതാദ്യമാണ് കുറവ് രേഖപ്പെടുത്തുന്നത്.
കുടിയേറ്റ പ്രായത്തിലുള്ളവരുടെ സംഖ്യ കുറയുന്നതാണ് ഒരു കാരണം. 1987 മുതൽ കേരളത്തിൽ ജനനത്തോത് വളരെ കുറവായി. തന്മൂലം 30 വയസിൽ താഴെയുള്ളവരുടെ എണ്ണം കുറവാണ്. രണ്ടാമത്തെ കാരണം ഗൾഫ് രാജ്യങ്ങളിലെ വേതനം കുറഞ്ഞതാണ്. നേരത്തേ ഗൾഫ് ജോലി ആകർഷകമായിരുന്നു. ഇപ്പോൾ അല്ല. 1998ൽ സൗദിയിൽ ആയിരുന്നു 37.5 ശതമാനം പ്രവാസികൾ. ഇപ്പോൾ അവിടത്തെ സംഖ്യ 23 ശതമാനം മാത്രമാണ്. അതേസമയം, യുഎഇയിലേക്കു കുടിയേറ്റം കൂടി. മുന്പ് പ്രവാസികളിൽ 31 ശതമാനം പേർ യുഎഇയിലായിരുന്നു. ഇപ്പോൾ അതു 39.1 ശതമാനമായി.
പ്രവാസികൾ കേരളത്തിലേക്കു ഒരു വർഷം 85,000 കോടി രൂപ അയയ്ക്കുന്നുണ്ടെന്നാണു സർവേയിലെ നിഗമനം. രാജ്യത്തേക്കു വരുന്ന പ്രവാസിപ്പണത്തിന്റെ അഞ്ചിലൊന്നു വരുമിത്.
പ്രവാസി മലയാളികളുടെ എണ്ണം കുറയുന്നു
01:32 AM Sep 20, 2018 | Deepika.com