തിരുവനന്തപുരം: ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർഥാടന കാലത്തു കുടിവെള്ള വിതരണം ഉറപ്പുവരുത്തുന്നതിനായി പുനർ നിർമാണ ചുമതല ജല അഥോറിറ്റിക്കു കൈമാറാൻ മന്ത്രിസഭാ തീരുമാനം. പന്പയിലെ പുനർ നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള വിതരണം ഏറ്റെടുക്കാൻ കഴിയില്ലെന്ന ടാറ്റാ കണ്സൾട്ടൻസി സർക്കാരിനെ അറിയിച്ച സാഹചര്യത്തിലാണു നടപടി.
ശബരിമല, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 6.36 കോടി രൂപയുടെ അടിയന്തര നിർമാണ ജോലികൾ വൈകാതെ ജല അഥോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കും.
അടിയന്തര സാഹചര്യത്തിൽ അജൻഡക്കു പുറത്തുള്ള ഇനമായി മന്ത്രിസഭ വിഷയം പരിഗണിക്കുകയായിരുന്നു. രണ്ടു മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും രണ്ടര മാസമെങ്കിലും എടുക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഭരണാനുമതി അടക്കമുള്ള കാര്യങ്ങളിൽ ഇന്നു തന്നെ തീരുമാനമുണ്ടാകും. നിലയ്ക്കൽ,പന്പ എന്നിവിടങ്ങളിൽ ജലവിതരണം പുനരാരംഭിക്കുകയും സന്നിധാനത്തേക്കുള്ള ജലവിതരണം സുഗമമാക്കുകയും ചെയ്യും. സന്നിധാനത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. പന്പയിലും നിലയ്ക്കലിലും ജലലഭ്യത കുറവായതിനാൽ കുഴൽക്കിണറുകൾ കുഴിക്കും.
സീതത്തോട് ജല വിതരണ പദ്ധതിയിൽ നിന്നാണു നിലയ്ക്കലിൽ വെള്ളമെത്തിക്കുക. അവിടെ 59 ലക്ഷം രൂപയുടെ നിർമാണ ജോലികൾ നടത്തും. ജലം സംഭരിക്കുന്നതിനുള്ള ബേബി വെൽ ഉൾപ്പെടെ നിർമിക്കും.പുറമേ പന്പയിൽ 1.42 കോടി രൂപയുടെയും നിലയ്ക്കലിൽ 4.35 കോടി രൂപയുടെയും നിർമാണമാണ് നടത്തുക.
നിലയ്ക്കലിൽ 5,000 ലിറ്ററിന്റെ 15 സിന്റക്സ് ടാങ്കുകൾ സ്ഥാപിക്കും.അവിടെ തീർഥാടകർക്കായി 300 വാട്ടർ കിയോസ്കുകളും ഉണ്ടാകും. 20 കിലോമീറ്റർ പിവിസി പൈപ്പും ശുചീകരണ പ്ലാന്റും സ്ഥാപിക്കും.
ചെറിയാനവട്ടം, വലിയാനവട്ടം, പന്പ മണപ്പുറം എന്നിവിടങ്ങളിൽ പൈപ്പിടും. മണിക്കൂറിൽ 33,000 ലിറ്റർ വെള്ളം ശുചീകരിക്കാനുള്ള സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കും.
ശബരിമലയിലെ കുടിവെള്ള വിതരണം നിർമാണം ജല അഥോറിറ്റിക്ക്
01:13 AM Sep 20, 2018 | Deepika.com