തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിൽ 533 വള്ളങ്ങൾക്കാണു കേടുപറ്റിയതെന്നും അതിൽ 404 വള്ളങ്ങൾ അറ്റകുറ്റപ്പണി നടത്താൻ തുക നൽകിയെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
119 വള്ളങ്ങൾ സംബന്ധിച്ച് ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. 406 എൻജിനുകൾക്കാണ് കേടുപാടു സംഭവിച്ചത്. ഇതിൽ 30 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുണ്ട്. 15 എണ്ണത്തിന് യന്ത്രഭാഗങ്ങൾ കിട്ടാനില്ല. അതിനാൽ കാലതാമസമെടുക്കും. നന്നാക്കാൻ കഴിയാത്ത വിധം 10 വള്ളങ്ങൾ നശിച്ചു. പകരം പുതിയ വള്ളം നൽകും. വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്ത് 60 പേരും കൊല്ലത്ത് 40 പേരും എത്തിയില്ല.
കേടായ എല്ലാ വള്ളവും എഞ്ചിനും നന്നാക്കി കൊടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മത്സ്യഫെഡിന് കുറച്ചു വർക്ക്ഷോപ്പുകൾ മാത്രമാണുള്ളത്. അതിനാൽ സ്വകാര്യ വർക്ക്ഷോപ്പിനെയും മത്സ്യത്തൊഴിലാളികൾക്ക് ആശ്രയിക്കാം. എന്നാൽ, അത് മത്സ്യബന്ധന വകുപ്പിനെയും മത്സ്യഫെഡ് ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നു മാത്രമേയുള്ളൂ. രക്ഷാപ്രവർത്തനത്തിന് വകുപ്പ് വിട്ടത് 669 വള്ളങ്ങളാണ്. സന്നദ്ധസംഘടനകൾ വഴി 149 വള്ളങ്ങളും പോയി. വിഷം കലർത്തിയതും പഴകിയതുമായ മത്സ്യം വിൽക്കുന്നത് തടയുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് ന്യായവില ലഭിക്കുന്നത് ഉറപ്പു വരുത്തുന്നതിനുമുള്ള കരടു നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നു മന്ത്രി അറിയിച്ചു.
ഓഖി ദുരന്ത പശ്ചാതലത്തിൽ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 200 മത്സ്യത്തൊഴിലാളികൾക്ക് പോലീസിൽ ജോലി നൽകുന്നതിന്റെ നടപടിക്രമം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മഹാപ്രളയത്തിൽ ജീവൻ തൃണവൽഗണിച്ച് രക്ഷാപ്രവർത്തനം നടത്തി അനേകം പേരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ കേടുവന്ന അവരുടെ വള്ളങ്ങളും ബോട്ടുകളും നന്നാക്കാനുള്ള പണം നൽകുമെന്നു പറഞ്ഞെങ്കിലും ആർക്കും ഇതുവരെ നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ദൈനംദിന ജീവനോപാധിയാണ് വള്ളങ്ങളും ബോട്ടുകളും. അവ ഉപയോഗശൂന്യമായാൽ അവരുടെ വീടുകളിൽ പട്ടിണി മാത്രമായിരിക്കും ഫലം.
ഒന്നും ആവശ്യപ്പെടാതെ, ആരും ക്ഷണിക്കാതെ ദുരന്തമുഖത്തേക്കു കുതിച്ചെത്തി ആയിരങ്ങൾക്ക് രക്ഷാഹസ്തം നീട്ടിയ മത്സ്യത്തൊഴിലാളികളോട് സർക്കാർ കാട്ടിയത് കൊടിയ വഞ്ചനയാണ്. കേടായ വള്ളങ്ങൾക്ക് പകരം പുതിയ വള്ളങ്ങൾ നൽകുമെന്ന് ഫീഷറീസ് മന്ത്രി പറയുന്നതല്ലാതെ കഴിഞ്ഞ ഒരു മാസമായി ഒന്നും നടക്കുന്നില്ല.
സർക്കാർ നീട്ടിയ പ്രതിഫലം പോലും വേണ്ടെന്നു വച്ചവരാണ് മത്സ്യത്തൊഴിലാളികൾ. അവരുടെ ജീവനോപാധിയായ വള്ളങ്ങളും ബോട്ടുകളും സർക്കാർ നന്നാക്കിക്കൊടുക്കുകയോ അല്ലങ്കിൽ പുതിയവ നൽകുകയോ ചെയ്താൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ.
പ്രളയം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും ഒരു മൽസ്യത്തൊഴിലാളിക്കു പോലും ഇതൊന്നും ചെയ്തു കൊടുക്കാൻ സർക്കാരിനോ ഫീഷറീസ് വകുപ്പിനോ കഴിഞ്ഞില്ലെന്നതു സർക്കാരിന്റെ കഴിവു കേടും മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയുമാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
പ്രളയ രക്ഷാപ്രവർത്തനം: 404 വള്ളങ്ങൾ അറ്റകുറ്റപ്പണി നടത്തിയെന്നു മേഴ്സിക്കുട്ടിയമ്മ
01:13 AM Sep 20, 2018 | Deepika.com