കൊച്ചി: പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ - ഫ്ളക്സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണമെന്നും തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഇതിനായി ഉത്തരവ് നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ പരസ്യ ബോർഡുകൾക്ക് അനുമതി നൽകുന്പോൾ എവിടെ സ്ഥാപിക്കാമെന്നു വ്യക്തമാക്കണം. ബോർഡ് വച്ചതിന്റെ ലക്ഷ്യം നിറവേറിക്കഴിഞ്ഞാൽ നീക്കം ചെയ്യാൻ വ്യവസ്ഥ വേണം. ബോർഡുകൾ സ്ഥാപിച്ചവർ ഇതു നീക്കംചെയ്യണം. ഇതിനായി ബോണ്ട് എഴുതി വാങ്ങാം.
റോഡിനും ഫുട്പാത്തിനുമിടയിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കരുത്. റോഡരികിലോ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പൊതു സ്ഥലങ്ങളിലോ ബോർഡുകൾ പാടില്ല. ഇതിനു വിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിയമാനുസൃതം നടപടിയെടുക്കാം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
ബോർഡുകൾക്ക് അനുമതി നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. നിയമലംഘനം നടത്തുന്നവർക്കു പിഴയടക്കമുള്ള ശിക്ഷ നൽകണം. പ്രളയത്തെത്തുടർന്നുണ്ടായ മാലിന്യങ്ങൾ സംസ്കരിക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടുകയാണ്. സഹോദരങ്ങളുടെ ക്ഷേമത്തിലും ആരോഗ്യത്തിലും താത്പര്യമില്ലാത്ത ഏതാനം ചിലരാണ് സ്വന്തം താത്പര്യത്തിനുവേണ്ടി നിയമവിരുദ്ധമായി പരസ്യബോർഡുകൾ വയ്ക്കുന്നത്. ഇതിനായി ജനങ്ങളെ ബുദ്ധിമുട്ടിലാക്കേണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഫ്ളക്സ് ബോർഡുകൾ നിരോധിക്കുകയല്ല, സ്ഥാപിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കു മുന്നിലെ അനധികൃത ഫ്ളക്സ് ബോർഡുകൾക്കെതിരേ നൽകിയ ഹർജി പരിഗണിച്ചാണു കോടതിയുടെ നിരീക്ഷണം. ഹർജിയിൽ സിംഗിൾ ബെഞ്ച് ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിട്ടുണ്ട്.
അനധികൃത പരസ്യ-ഫ്ളക്സ് ബോർഡുകൾ ഉടൻ നീക്കണമെന്നു ഹൈക്കോടതി
01:13 AM Sep 20, 2018 | Deepika.com