തിരുവനന്തപുരം: ഷൊർണൂരിലെ സിപിഎം എംഎൽഎ പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ പാർട്ടി അന്വേഷണ കമ്മീഷൻ മൊഴിയെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ വിളിച്ചു വരുത്തിയാണു അന്വേഷണ കമ്മീഷൻ അംഗങ്ങളായ എ.കെ. ബാലനും പി.കെ. ശ്രീമതിയും മൊഴിയെടുത്തത്.
പരാതി അന്വേഷിച്ച രണ്ടംഗ കമ്മീഷൻ വിശദമായ റിപ്പോർട്ട് തയാറാക്കിയെങ്കിലും എംഎൽഎയിൽ നിന്നു കൂടുതൽ വിശദീകരണം തേടാനാണു എകെജി സെന്ററിലേക്കു വിളിപ്പിച്ചത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകുമെന്നാണു വിവരം. പരാതിയിൽ ശരിയുണ്ടെന്ന നിഗമനത്തിൽ അന്വേഷണ കമ്മീഷൻ എത്തിയെന്നാണു വിവരം. അങ്ങനെയെങ്കിൽ ശശിയെ പാർട്ടി അംഗത്വത്തിൽ നിന്നു സസ്പെന്ഡ് ചെയ്യാനാണു സാധ്യത.
വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.കെ. ശശിക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്താൽ അന്നു തന്നെ അദ്ദേഹത്തിനെതിരെ പാർട്ടിതലത്തിലുള്ള നടപടിയുണ്ടാകും. എന്തു നടപടി വേണമെന്ന കാര്യത്തിലാണ് പാർട്ടിയിൽ ആശയക്കുഴപ്പമുള്ളത്. ശശി എംഎൽഎ കുടിയായതിനാൽ പാർട്ടി നടപടിയെടുത്താൽ അദ്ദേഹം തെറ്റുചെയ്തതായി പൊതുസമൂഹത്തിനു ബോധ്യപ്പെടും. അങ്ങനെവന്നാൽ നിയമസഭാംഗത്വത്തിൽ തുടരുന്നതിലെ ധാർമികതയും ചർച്ചയാകും. ഇല്ലെങ്കിൽ പാർട്ടിക്കു മാത്രം അറിയാവുന്ന വനിതാ നേതാവിന്റെ പരാതി ലൈഗിംക പീഡനമല്ലാതാക്കണം. അതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
ലൈംഗിക പീഡന പരാതി: പി.കെ. ശശി എംഎൽഎയുടെ മൊഴിയെടുത്തു
01:04 AM Sep 20, 2018 | Deepika.com