തിരുവനന്തപുരം: അധ്യാപകനില്ലാത്ത ക്ലാസ് മുറി പോലെയായിരുന്നു ഇന്നലത്തെ ഇ.പി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം. യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ഇ.പി.ജയരാജൻ മന്ത്രിസഭായോഗത്തിന്റെ അജൻഡ വായിച്ചതോടെ മന്ത്രിമാരെല്ലാം ചർച്ചകളിലേക്കു കടന്നു. മന്ത്രി എം.എം. മണി അടക്കമുള്ളവർ പ്രളയ കഥകൾ വിവരിച്ചു.
സുപ്രധാന തീരുമാനങ്ങളൊന്നും അജൻഡയിൽ ഉൾപ്പെടുത്താതിരുന്ന സാഹചര്യത്തിൽ ഇ.പി. ജയരാജനും കാര്യമായി ഒന്നും പറയാനില്ലായിരുന്നു. പ്രളയത്തെ തുടർന്നുള്ള പുനർനിർമാണ- പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ച കെപിഎംജിയുടെ റിപ്പോർട്ടും മറ്റും ധനവകുപ്പിനു വേണ്ടി മന്ത്രി തോമസ് ഐസക്കാണു മന്ത്രിസഭയിൽ അവതരിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കെ.കെ. ശൈലജ ഒഴികെയുള്ള മന്ത്രിമാരെല്ലാം പങ്കെടുത്തു. കൊച്ചിയിൽ ആയിരുന്ന ശൈലജ ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരത്തു മടങ്ങിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം 27നു നടക്കും.
ജയരാജൻ മന്ത്രിസഭാ അജൻഡ വായിച്ചു; റിപ്പോർട്ടുമായി ഐസക്
12:44 AM Sep 20, 2018 | Deepika.com