തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ.എം. മാണിക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് തള്ളിയ പ്രത്യേക വിജിലൻസ് കോടതി വിധിയിൽ വിജിലൻസിനും അന്വേഷണ ഉദ്യോഗസ്ഥനും വിമർശനം. കേസ് അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആത്മാർഥത കാട്ടിയില്ലെന്നും എങ്ങനെയും കേസ് അവസാനിപ്പിക്കാനാണു ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യമാണെന്നു കോടതി വിധിച്ചത്.
കേരള ബാർ ഹോട്ടൽ അസോസിയേഷൻ ലീഗൽ ഫണ്ട് എന്ന പേരിൽ പിരിച്ച തുക സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ തയാറായില്ലെന്നു വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ശരിയായ അന്വേഷണം നടത്താതെ ഇക്കാര്യത്തിലെ നിസഹായത പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥൻ അക്കാര്യം അവിടെ അവസാനിപ്പിക്കുകയാണു ചെയ്തത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണം നടത്തുന്നതിൽ ഉദ്യോഗസ്ഥൻ ആത്മാർഥത കാട്ടുകയോ ശ്രമം നടത്തുകയോ ചെയ്തിട്ടില്ല.
തെളിവായി ഹാജരാക്കിയ സിഡിയിലെ ശബ്ദപരിശോധന നടത്തണമെന്ന കോടതിയുടെ നിർദേശം അന്വേഷണ ഉദ്യോഗസ്ഥൻ പാലിച്ചില്ല. സിഡി കോപ്പി ചെയ്തതാണെന്നു പറഞ്ഞ് തെളിവായി പരിഗണിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥൻ കൈക്കൊണ്ടത്. എന്നാൽ, തെളിവിന്റെ ആധികാരികത സംബന്ധിച്ച നിഗമനത്തിലെത്തേണ്ടത് കോടതിയാണ്. ഇക്കാര്യത്തിൽ കോടതി മുന്പു നൽകിയ ഉത്തരവു പാലിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയാറായില്ല.
വിജിലൻസ് നിയമോപദേശകനെതിരേയും വിമർശനമുണ്ട്. വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിനു ശേഷം പ്രോസിക്യൂഷന്റെ നിലപാട് തന്നെ അടിമുടി മാറി. കേസ് അവസാനിപ്പിക്കാൻ നിയമോപദേശകൻ അമിതോത്സാഹം കാട്ടിയെന്നാണ് കോടതി നിരീക്ഷിച്ചത്.
വസ്തുതാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മായിച്ചു കളയാൻ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്നു കോടതി പറഞ്ഞു.
ബാർ കേസ്: വിജിലൻസിനും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയുടെ വിമർശനം
12:44 AM Sep 20, 2018 | Deepika.com