കൊച്ചി: കന്യാസ്ത്രീക്കെതിരേ നടത്തിയ മോശം പരാമർശത്തിന്റെ പേരിൽ നേരിട്ട് ഹാജരാകാൻ ദേശീയ വനിതാ കമ്മീഷൻ നൽകിയ നോട്ടീസിനെതിരേ സമർപ്പിച്ച ഹർജി പി.സി. ജോർജ് എംഎൽഎ പിൻവലിച്ചു. കമ്മീഷൻ മുന്പാകെ ഹാജരായി വിശദീകരണം നൽകിയ ശേഷം ഹർജി പരിഗണിക്കാമെന്ന നിലപാടാണു ഹൈക്കോടതി ഹർജിയിൽ സ്വീകരിച്ചത്. തുടർന്നാണ് ഹർജി പിൻവലിച്ചത്.
ജലന്ധർ ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കും ഇവർക്കൊപ്പമുള്ള മറ്റു കന്യാസ്ത്രീകൾക്കുമെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണു ദേശീയ വനിതാ കമ്മീഷൻ ജോർജിനു നോട്ടീസ് നൽകിയത്. ഈ മാസം 20 നാണ് ഹാജരാകേണ്ടത്. തനിക്ക് 17 നാണ് നോട്ടീസ് ലഭിച്ചതെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ നേരിട്ടു ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്കെതിരേ കമ്മീഷൻ നൽകിയ നോട്ടീസ് റദ്ദാക്കണം, നേരിട്ട് ഹാജരാകണമെന്ന നിർദേശം ഒഴിവാക്കണം, ഇതല്ലെങ്കിൽ കേരളത്തിൽ ക്യാന്പ് സിറ്റിംഗ് നടത്തി തന്റെ വിശദീകരണം കേൾക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
ദേശീയ വനിതാ കമ്മീഷനെതിരേ പി.സി. ജോർജ് നൽകിയ ഹർജി പിൻവലിച്ചു
12:03 AM Sep 20, 2018 | Deepika.com