കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കുന്ന പ്രത്യേക പോക്സോ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നിയമനങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ നേരത്തെ സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ ഈ അപ്പീലുകളിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കേസുകൾ വീണ്ടും പരിഗണനയ്ക്ക് വന്നു. നിയമനം സംബന്ധിച്ച രേഖകൾ പരിശോധിച്ചപ്പോൾ വീണ്ടും വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. സംസ്ഥാനത്തെ പോക്സോ കോടതിയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം സംബന്ധിച്ചും അവ്യക്തതകളുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിനോട് വിശദീകരണം തേടിയത്.
പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം: സർക്കാർ വിശദീകരണം നൽകണം
12:03 AM Sep 20, 2018 | Deepika.com