കണ്ണൂർ: കഴിഞ്ഞ 43 ദിവസമായി കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗൈസേഷന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ ജീവനക്കാർ നടത്തിവന്നിരുന്ന നിരാഹാരസമരം ഒത്തുതീർന്നു. സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ സർവകലാശാല മാർച്ചിനെ തുടർന്ന് വൈസ് ചാൻസലർ വി.ടി. ബൽറാം എംഎൽഎയുമായും സർവീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.
മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിക്കെതിരേ മൂന്ന് വിദ്യാർഥികൾ നൽകിയ ശാരീരിക-മാനസിക പീഡന പരാതിയിൽ ശക്തമായി നടപടി കൈക്കൊള്ളുമെന്ന് വൈസ് ചാൻസലർ സംഘടനാനേതാക്കൾക്ക് രേഖാമൂലം ഉറപ്പുനൽകി. ജീവനക്കാർ മുന്നോട്ടുവച്ച ഒൻപത് ആവശ്യങ്ങൾ അടിയന്തരമായി ചർച്ചചെയ്ത് പരിഹാരം കാണുമെന്നും വിസി അറിയിച്ചു.
ചർച്ചയിൽ വി.ടി. ബൽറാം എംഎൽഎയ്ക്ക് പുറമെ സെറ്റോയെ പ്രതിനിധീകരിച്ച് ജില്ലാ ചെയർമാൻ കെ. മധു, കെ. രമേശൻ, രാജേഷ് ഖന്ന, കെ.സി. രാജൻ, കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ജയൻ ചാലിൽ, സെക്രട്ടറി കെ.പി. പ്രേമൻ എന്നിവർ പങ്കെടുത്തു.
കണ്ണൂർ വാഴ്സിറ്റി: സമരം ഒത്തുതീർന്നു
12:03 AM Sep 20, 2018 | Deepika.com