കൊച്ചി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) യുടെ പ്രവർത്തനം സ്വകാര്യവത്കരണ ഭീഷണിയിലാണെന്ന് ഓൾ ഇന്ത്യ എഫ്സിഐ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എ. സന്പത്ത് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. സബ്സിഡിയിനത്തിൽ കേന്ദ്രസർക്കാർ എഫ്സിഐക്കു നൽകിയിരുന്ന തുകയിൽ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിൽ ലഭിക്കേണ്ടതിന്റെ ശരാശരി 67 ശതമാനം തുക മാത്രമാണ് സബ്സിഡിയിനത്തിൽ അനുവദിച്ചത്. 2016-17ൽ 1,09,601 കോടി രൂപ ലഭിക്കേണ്ടിടത്ത് 78,335 കോടി മാത്രമാണു ലഭിച്ചത്. ഇത് എഫ്സിഐയുടെ പ്രവർത്തനങ്ങളെ ബാധിക്കും.
അരിയും ഗോതന്പും മാത്രമാണിപ്പോൾ എഫ്സിഐ സംഭരിക്കുന്നത്. പയർവർഗങ്ങളും പഞ്ചസാരയും ഭക്ഷ്യ എണ്ണയുമെല്ലാം ഇപ്പോൾ എഫ്സിഐക്കു പുറത്താണ്. യുപിഎ സർക്കാർ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണ്. പയർ, പഞ്ചസാര, ഭക്ഷ്യഎണ്ണ എന്നിവ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടുവരണം. എഫ്സിഐയെ തകർത്ത് സ്വകാര്യ മേഖലയിലേക്ക് ഇവ കൊണ്ടുപോകാനാണു കേന്ദ്ര സർക്കാരിന്റെ നീക്കം. നിലവിൽ എഫ്സിഐയിൽ 50 ശതമാനത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. 70,000 ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 26,000 ജീവനക്കാർ മാത്രമാണ്. എഫ്സിഐയെ തകർക്കുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നതുകൊണ്ട് കേന്ദ്രസർക്കാർ നയം തിരുത്താൻ തയാറാകണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എഫ്സിഐ സ്വകാര്യവത്കരണ ഭീഷണിയിൽ: സന്പത്ത്
11:46 PM Sep 19, 2018 | Deepika.com