കോഴിക്കോട്: പൊതുജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനാണ് കെപിസിസിയുടെ പുതിയ അധ്യക്ഷനാകുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. വിദ്യാർഥി ജീവിതകാലത്തുതന്നെ രാഷ്ട്രീയത്തിലെത്തി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ മകനായി ജനിച്ചു. ചോന്പാല ബിഇഎം സ്കൂളിൽ ലീഡറായി വിദ്യാർഥി രാഷ്ട്രീയം തുടങ്ങി.
1966-67 ൽ കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റായ അദ്ദേഹം 1967-68-ൽ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റായി. 1970 ൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പദത്തിലെത്തി. 1972ൽ കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.
1977 മുതൽ 1982 വരെ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിനെ നയിച്ച മുല്ലപ്പള്ളി പ്രസ്ഥാനത്തിന് ഊർജസ്വലമായ നേതൃത്വമാണ് നൽകിയത്. 1978 ൽ അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്കുവേണ്ടി പാർട്ടി കെട്ടിപ്പടുക്കാൻ കെ. കരുണാകരന്റെ വലംകൈയായി പ്രവർത്തിച്ചു.
മാർക്സിസ്റ്റ് ശക്തിദുർഗമായ കണ്ണൂരിൽനിന്ന് 1984ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിൽ ആ വിജയം അഞ്ചു പ്രാവശ്യം ആവർത്തിക്കാനും മുല്ലപ്പള്ളിക്കായി.
1984 ൽ മുല്ലപ്പള്ളി കെപിസിസി ജനറൽ സെക്രട്ടറിയായി. ഇന്ദിരാഗാന്ധി വെടിയേറ്റു മരിക്കുന്നതിന്റെ തൊട്ടു തലേന്നായിരുന്നു നിയമനം. 1988 ൽ രാജീവ് ഗാന്ധിയുടെ കീഴിൽ എഐസിസി സെക്രട്ടറിയായും അദ്ദേഹം നിയമിക്കപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിക്ക് ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വടകരയിൽനിന്നും 2009-ൽ അൻപതിനായിരത്തിലേറെ വോട്ടിന് വിജയം നേടി ലോക്സഭയിലെത്തിയ മുല്ലപ്പളളി ഡോ. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് സഹമന്ത്രിയായി.
2014 ൽ വടകരയിൽ വിജയം ആവർത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂർവ നേട്ടത്തിലെത്തി. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അഥോറിറ്റിയുടെ ചെയർമാനെന്ന ഉത്തരവാദിത്വം പാർട്ടി ഏല്പിച്ചതും മുല്ലപ്പള്ളിയെയായിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു പരാതിക്കും ഇടനൽകാതെ പൂർത്തിയാക്കിയ മുല്ലപ്പള്ളി ദേശീയതലത്തിൽ ശ്രദ്ധേയനായി.
മികച്ച പ്രതിച്ഛായയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
11:14 PM Sep 19, 2018 | Deepika.com