കൊച്ചി: പ്രളയം ദുരന്തം വിതച്ച കേരളത്തിലെ മിക്ക പ്രദേശങ്ങളിലെ കിണറുകളിലേയും ജലം കുടിക്കാൻ യോഗ്യമല്ലാതായി തീർന്നിരിക്കുകയാണെന്നു പഠനം. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ 4,348 കിണറുകളിലെ വെള്ളമാണു കുഫോസിലെ സോയിൽ ആൻഡ് വാട്ടർ അനാലിസസ് ലാബിൽ പരിശോധിച്ചത്. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെയാണു സാന്പിളുകൾ ശേഖരിച്ചത്.
കെമിക്കൽ ഓഷ്യാനോഗ്രഫി വിഭാഗത്തിലെ അധ്യാപികയായ ഡോ. അനു ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നടത്തിയ പഠനത്തിൽ കിണറുകളിലെ വെള്ളത്തിൽ കുടിക്കാൻ യോഗ്യമല്ലാത്തവിധം അമ്ലാംശം വർധിച്ചു എന്നതാണു വ്യക്തമായത്. പെരിയാർ കരകവിഞ്ഞ് ഒഴുകിയ കാലടി, നെടുന്പാശേരി, ആലുവ മേഖലകളിൽ ഇതു വളരെ കൂടുതലാണ്.
അമ്ലാംശം വർധിച്ചതോടൊപ്പം കിണർ വെള്ളത്തിലെ ചെളിയുടെ തോത് ശരാശരി 30 ശതമാനത്തോളം വർധിച്ചതും ഓക്സിജന്റെ അളവ് പരിധിയില്ലാതെ താഴ്ന്നതുമാണു പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളെ മലിനമാക്കിയത്. ഒരു ലിറ്റർ കുടിവെള്ളത്തിൽ നാല് മില്ലിഗ്രാം എങ്കിലും ഓക്സിജൻ ഉണ്ടാകേണ്ടതാണ്. പരിശോധിച്ച മിക്ക സാന്പിളുകളിലും ഓക്സിജന്റെ അളവ് ഇതിലും വളരെ കുറവാണ്.
കെമിക്കൽ പരിശോധനയോടൊപ്പം നടത്തിയ മൈക്രോ ബയോളജി പരിശോധനയിൽ 90 ശതമാനം കിണറുകളിലെ വെള്ളത്തിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രളയം: കിണർജലം കുടിക്കാൻ യോഗ്യമല്ലാതായെന്നു പഠനം
11:14 PM Sep 19, 2018 | Deepika.com