മങ്കൊന്പ്: പ്രളയമേൽപ്പിച്ച ആഘാതങ്ങളിൽനിന്നു പൂർണമായി മോചിതമാകും മുന്പ് കുട്ടനാട് വീണ്ടും പുഞ്ചകൃഷിക്കൊരുങ്ങുന്നു. ജീവനോപാധി മാത്രമല്ല മറിച്ച് ഇതു തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതുന്നതുകൊണ്ടാണ് നഷ്ടക്കയത്തിലും കൃഷിയിറക്കാൻ കർഷകർ തയാറാകുന്നത്. എല്ലാം നഷ്ടമായിടത്തുനിന്നാണ് പുതിയ തുടക്കം. മിക്കവാറും എല്ലാ കർഷകരും കടുത്ത സാന്പത്തിക ബാധ്യതയിലുമാണ്. സർക്കാരിൽനിന്നു നെല്ലുവിലയടക്കമുള്ള വിവിധ ആനുകൂല്യങ്ങൾ കുടിശികയായി തുടരുന്ന സാഹചര്യത്തിലാണ് പ്രകൃതിയുടെ പ്രഹരത്തിനുമുന്നിൽ തളരാതെ വീണ്ടും പാടത്ത് വിത്തെറിയുന്നത്.
കഴിഞ്ഞ വർഷം കുട്ടനാട്ടിൽ 26,500 ഹെക്ടറിലാണ് പുഞ്ചകൃഷിയിറക്കിയത്. പുഞ്ചകൃഷിക്കായുള്ള നിലമൊരുക്കലിന്റെ ഭാഗമായി ഇ -ബ്ലോക്ക് ഇരുപത്തിനാലായിരം കായലിൽ പന്പിംഗ് ആരംഭിച്ചു. അവശേഷിക്കുന്ന കായൽ നിലങ്ങളിൽ ഈയാഴ്ച മുതൽ പന്പിംഗ് സജീവമാകും. ഇതിനായി പെട്ടിയും പറയും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. മോട്ടോറുകൾ ഇറക്കിയ കായൽനിലങ്ങളും പാടശേഖരങ്ങളും വൈദ്യുത കണക്ഷൻ കിട്ടുന്നതിനായുള്ള നെട്ടോട്ടത്തിലാണ്. നിലവിലെ കൃഷിരീതികളനുസരിച്ച് തുലാം ആദ്യവാരം വിതയാരംഭിക്കാനാണ് കർഷകർ ആലോചിക്കുന്നത്. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലു സംഭരിച്ചയിനത്തിൽ 16.5 കോടി രൂപ സപ്ലൈകോയിൽനിന്നും കർഷകർക്ക് ഇനിയും ലഭിക്കാനുണ്ട്.
പിആർഎസ് വായ്പ പദ്ധതി പ്രകാരമല്ലാതെ പഴയ രീതിയിൽ അക്കൗണ്ടിൽ പണമെത്തുമെന്നു പ്രതീക്ഷിച്ച കർഷകരാണ് ഇപ്പോഴും നെല്ലുവില കിട്ടാതെ വിഷമിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷക്കാലത്തെ പ്രൊഡക്ഷൻ ബോണസും കുടിശികയാണ്.
2015-16, 2016-17, 2017-18 വർഷങ്ങളിലെ പ്രൊഡക്ഷൻ ബോണസാണ് ഇനിയും കിട്ടാനുള്ളത്. അഞ്ചു വർഷത്തെ കുടിശികയുണ്ടായിരുന്നതിൽ കഴിഞ്ഞ മാർച്ചു മാസത്തെ തുക കർഷകരുടെ അക്കൗണ്ടിലെത്തിയിരുന്നു. ഏക്കറിനു 400 രൂപ പ്രകാരമാണ് പ്രൊഡക്ഷൻ ബോണസ് നൽകുക. വളത്തിനുണ്ടായിരുന്ന സബ്സിഡി നിർത്തലാക്കിയതും കർഷകരുടെ കൃഷിച്ചെലവുകൾ വർധിപ്പിച്ചു. വിത്തു സബ്സീഡി വെട്ടിക്കുറച്ചതും ഹാൻഡ്ലിംഗ് സബ്സീഡി ആരംഭിച്ചിടത്തുതന്നെ നിൽക്കുന്നതും കർഷകരുടെ നടുവൊടിക്കും. കഴിഞ്ഞ രണ്ടാംകൃഷിക്ക് മടവീഴ്ച്ചയുണ്ടായ പാടശേഖരങ്ങൾക്കുള്ള നഷ്ടപരിഹാരം ഇനിയും നൽകിയിട്ടില്ല. പ്രളയാനന്തരം ഒരാഴ്ചയ്ക്കുള്ളിൽ ജലനിരപ്പ് വേനൽകാലത്തെ അവസ്ഥയിലേക്ക് താഴ്ന്നു. തുലാമഴ ശക്തമായില്ലെങ്കിൽ കുട്ടനാട്ടിലെ നെൽകൃഷി ഓരുവെള്ള ഭീഷണിയുടെ നിഴലിലാകും.
അതിജീവനത്തിനൊരുങ്ങി കുട്ടനാട്; വരവായി വീണ്ടുമൊരു പുഞ്ചകൃഷിക്കാലം
12:12 AM Sep 19, 2018 | Deepika.com