കൊച്ചി: പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം നിലവിലുള്ള കണക്കുകൾ പ്രകാരം ജാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നിട്ടുപോലും ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ളവർക്കു മതിയായ പ്രാതിനിധ്യം സർക്കാർ സർവീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇല്ലായെന്ന് ഇക്കാര്യത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ള ജസ്റ്റീസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ പോലും പരാമർശിച്ചിട്ടുള്ളതാണ്.
മറിച്ചുള്ള വിവരശേഖരണം ഇപ്പോഴും ലഭ്യമല്ല. ജസ്റ്റീസ് നരേന്ദ്രൻ കമ്മീഷൻ അന്വേഷണത്തിന്റെ ഭാഗമായി 10 വർഷത്തെ മാത്രം കണക്കെടുത്തപ്പോൾ 4370 തസ്തികകളാണ് കേരളത്തിലെ ലത്തീൻ സമുദായത്തിന് സർക്കാർ ഉദ്യോഗങ്ങളിൽ നഷ്ടമായതെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുതകൾ ഇതായിരിക്കെ നിക്ഷിപ്ത താത്പര്യത്തോടുകൂടി ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ശക്തമായി എതിർക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വൈകാതെതന്നെ നിലപാട് വ്യക്തമാക്കണം.
കേരളത്തിലെ എല്ലാ പിന്നോക്ക ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നു വിഷയം കൈകാര്യം ചെയ്യണം.
സുപ്രീം കോടതിയിൽ എൻഎസ്എസ് നൽകിയിരിക്കുന്ന കേസിൽ കെഎൽസിഎ കക്ഷിചേരുമെന്നും സംസ്ഥാന സമിതി അറിയിച്ചു. സംഘടനയ്ക്കുവേണ്ടി കക്ഷിചേരുന്നതിനു സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസിനെ ചുമതലപ്പെടുത്തി. 21 ന് രാവിലെ 11 ന് എറണാകുളം ആശീർഭവനിൽ ഈ വിഷയം സംബന്ധിച്ച് വിദഗ്ധർ പങ്കെടുക്കുന്ന നേതൃശിബിരം സംഘടിപ്പിക്കാനും തീരുമാനമായി. ഇതുസംബന്ധിച്ചു ചേർന്ന യോഗത്തിൽ അസോസിയേഷൻ സംസ്ഥാന സമിതി പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, ട്രഷറർ ജോസഫ് പെരേര, വൈസ് പ്രസിഡന്റുമാരായ സി.ടി. അനിത, ഇ.ഡി. ഫ്രാൻസിസ്, എം.സി. ലോറൻസ്, എബി കുന്നേപ്പറന്പിൽ, എഡിസൻ പി. വർഗീസ്, ജോണി മുല്ലശേരി, സെക്രട്ടറിമാരായ ഷൈജൻ ആന്റണി, ജോസഫ് ജോണ്സൻ, ബേബി ഭാഗ്യോദയം, ജസ്റ്റിൻ ആന്റണി, കെ.എച്ച്. ജോൺ, ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
പിന്നോക്കസംവരണം അട്ടിമറിക്കാനുള്ള ശ്രമം ഗൗരവമായി കാണണം: കെഎൽസിഎ
12:12 AM Sep 19, 2018 | Deepika.com