തിരുവനന്തപുരം: ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കലിനെതിരേയുള്ള സുപ്രീംകോടതി വിധി മറി കടക്കുന്നതിനുള്ള സാധ്യതകൾ തേടി റവന്യു വകുപ്പ്. നിയമപരമായി പറ്റുന്നത്ര ഭൂമി തിരിച്ചുപിടിക്കാനാണു റവന്യൂ വകുപ്പ് ആലോചിക്കുന്നത്.
എന്നാൽ, സുപ്രീംകോടതി വിധി മറികടക്കുന്നത് ഏറെ സങ്കീർണമാകുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യുന്ന കാര്യം ആലോചിക്കുന്നുണ്ടെങ്കിലും അതു നിലനിൽക്കുമോ എന്ന ആശങ്കയും നിയമവിദഗ്ധർ പങ്കുവയ്ക്കുന്നു.
ഹാരിസണ്‍സ് മലയാളം കമ്പനി കൈവശം വച്ചിരുന്നതും കൈമാറിയതുമായ 38,171 ഏക്കർ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത് സ്പെഷൽ ഓഫീസർ എം.ജി.രാജമാണിക്യം 2014ൽ ഇറക്കിയ ഉത്തരവാണ് ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും കഴിഞ്ഞദിവസം തള്ളിയത്.
അനധികൃതമായി കൈയേറിയിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാൻ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളുടെ മാതൃകയിൽ ലാൻഡ് ഗ്രാബിംഗ് പ്രൊഹിബിഷൻ ആക്ട് കൊണ്ടുവരാൻ നേരത്തെ റവന്യൂ വകുപ്പ് നടപടി തുടങ്ങിയിരുന്നു. എന്നാൽ നിയമസെക്രട്ടറിയുടെ എതിർപ്പിനെ തുടർന്ന് ഇതു പാതിവഴിയിലാണ്.
ഹാരിസണ്‍സ് 28,000 ഏക്കറോളം ഭൂമി പാട്ടനിയമങ്ങൾ പ്രകാരമാണ് കൈവശം വച്ചിരിക്കുന്നതെന്ന് കമ്പനി തന്നെ സമ്മതിക്കുന്നുണ്ട്. പാട്ടനിയമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരിച്ചെടുക്കേണ്ടത്. ഏറ്റെടുത്തുകഴിഞ്ഞാൽ പാട്ടം പുതുക്കാനുള്ള അവസരം സർക്കാരിന് കൈവരും.
എന്നാൽ, ഭൂമിയിൽ വലിയൊരു ഭാഗം വനംവകുപ്പിന് അവകാശപ്പെടാവുന്നതാണ്. ഏറ്റെടുത്തശേഷം വനംവകുപ്പിനു വിട്ടുകൊടുക്കേണ്ടി വന്നാൽ അവിടെ കൃഷി സാധ്യമല്ലാതെ വരും. കൃഷി സാധ്യമാക്കുന്ന നടപടികളാണു സർക്കാർ ആലോചിക്കുന്നത്.
ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കൽ: സുപ്രീംകോടതി വിധി മറികടക്കാനുള്ള സാധ്യതകൾ തേടി റവന്യു വകുപ്പ്
11:44 PM Sep 18, 2018 | Deepika.com