ചാവക്കാട്: ബസ് കാത്തുനിന്ന അമ്മയേയും കുഞ്ഞിനേയും ഇടിച്ചുതെറിപ്പിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകർന്ന് രണ്ടു കുട്ടികൾ മരിച്ചു. ബസ് കാത്തുനിന്ന അഞ്ചുവയസുകാരനും കാറിലുണ്ടായിരുന്ന മൂന്നുവയസുകാരനുമാണ് മരിച്ചത്. പതിനൊന്നു പേർക്കു പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്.
ദേശീയപാത 17 ൽ മണത്തല വിശ്വനാഥക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.15 നാണ് അപകടം. മണത്തല വിശ്വനാഥക്ഷേത്രത്തിനടുത്ത് തൈക്കാട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അമൽകൃഷ്ണ (അഞ്ച് ), പുന്നയൂർക്കുളം ആറ്റുപുറം വലിയപറമ്പിൽ കബീറിന്റെ മകൻ ആദിൽ (മൂന്ന്) എന്നിവരാണ് മരിച്ചത്.
മരിച്ച അമൽകൃഷ്ണയുടെ അമ്മ സുജീഷ (30), ആദിലിന്റെ അമ്മ ബിൻസി(36), മകൾ അസ്മി (ഒന്ന്), ഇവരുടെ ബന്ധുക്കളായ കൊമ്പത്തയിൽ ഷൗക്കത്തലിയുടെ ഭാര്യ ഖൈറുന്നീസ(41), അരങ്ങത്തുപറമ്പിൽ ഹനീഫയുടെ ഭാര്യ ഷെമീറ(32), മകൻ ആഷീഖ് (11), മകൾ ഷഹാന (മൂന്ന്), വലിയപറമ്പിൽ ഷെക്കീല (25), വലിയപറമ്പിൽ ഷാനു (29), അയൽവാസി സുമിന (26), ഡ്രൈവർ ആറ്റുപുറം കിഴക്കേത്തയിൽ അബൂബക്കർ (60) എന്നിവർക്കാണ് പരിക്കേറ്റത്. മൂക്കിനു ഗുരുതരമായി പരിക്കേറ്റ ബിൻസിയെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കാറപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു
11:25 PM Sep 18, 2018 | Deepika.com