മാനന്തവാടി/വെള്ളമുണ്ട: കണ്ടത്തുവയൽ പുരിഞ്ഞിയിൽ വാഴയിൽ ഉമർ(26), ഭാര്യ ഫാത്തിമ(19) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ.
തൊട്ടിൽപാലം മരുതോറയിൽ കലണ്ടോട്ടുമ്മൽ വിശ്വനാഥനാണ്(45) സംഭവം നടന്നു രണ്ടു മാസത്തിനുശേഷം പിടിയിലായത്. പ്രതി അറസ്റ്റിലായ വിവരം ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി, കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ, കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.
ജൂലൈ ആറിനു രാവിലെയാണ് യുവദമ്പതികളായ ഉമറിനെയും ഫാത്തിമയെയും വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാടിനെ നടുക്കിയ കൃത്യം നടന്ന് എട്ട് ആഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞില്ല. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. മോഷണശ്രമത്തിനിടെയാണ് വിശ്വനാഥൻ ദമ്പതികളെ വകവരുത്തിയതെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സ്ത്രീപീഡനം, വിശ്വാസ വഞ്ചന കേസുകളിലും ഇയാൾ പ്രതിയാണ്. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സമീപകാലത്ത് വിശ്വനാഥൻ ചില സാന്പത്തിക ബാധ്യതകൾ തീർത്തതായി വിവരം ലഭിച്ച പോലീസ് അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. കണ്ടത്തുവയലിൽനിന്നു വിശ്വനാഥൻ അപഹരിച്ച ആഭരണങ്ങൾ കുറ്റ്യാടിയിലെ സ്വർണപ്പണിക്കാരിൽനിന്നാണ് പോലീസ് കണ്ടെത്തിയത്. വധിക്കാൻ ഉപയോഗിച്ച ഇരുമ്പുവടി പുരിഞ്ഞിയിലെ കമുകിൻതോപ്പിൽനിന്നു ലഭിച്ചു. പ്രതി ചൂണ്ടിക്കാട്ടിയ സ്ഥലം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച ആയുധം കണ്ടെത്തിയത്.
കണ്ടത്തുവയൽ ഇരട്ടക്കൊല: പ്രതി അറസ്റ്റിൽ
11:25 PM Sep 18, 2018 | Deepika.com