തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവം മുൻനിശ്ചയിച്ച പ്രകാരം ആലപ്പുഴയിൽ നടത്താൻ തീരുമാനം. ഇന്നലെ ചേർന്ന മാനുവൽ പരിഷ്കരണ കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പ്രളയദുരന്തത്തെത്തുടർന്ന് സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള മേളകൾ മാറ്റിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ കലോത്സവം നടത്തണമെന്ന ശക്തമായ ആവശ്യം വന്നതോടെയാണ് സർക്കാർ നിലപാടു മാറ്റിയത്. ആർഭാടം ഒഴിവാക്കി പരമാവധി ചെലവു കുറച്ച് കലോത്സവം നടത്താൻ മാനുവൽ പരിഷ്കരണ കമ്മിറ്റി നിർദേശിച്ചു.
കലോത്സവത്തിന് ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഒഴിവാക്കും. കലോത്സവത്തിനു വർഷങ്ങളായുള്ള സദ്യരീതി ഒഴിവാക്കി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണം തയാറാക്കും. മുൻ വർഷങ്ങളിൽ റവന്യു ജില്ലാതലം വരെയുണ്ടായിരുന്ന എൽപി, യുപി മത്സരങ്ങൾ ഇത്തവണ സ്കൂൾ തലത്തിൽ ഒതുക്കും. വിവിധ മേളകളുടെ തീയതികൾ സംബന്ധിച്ചുള്ള തീരുമാനം ഇന്നു ചേരുന്ന ക്യുഐപി യോഗത്തിൽ തീരുമാനിക്കും.
കായിക മേള തിരുവനന്തപുരത്തും ശാസ്ത്രോത്സവം കണ്ണൂരിലും സ്പെഷൽ സ്കൂൾ കലോത്സവം കൊല്ലത്തും നടത്തും. കലോത്സവത്തിൽ പ്രധാന പന്തൽ ഒഴിവാക്കും. വിജയികൾക്കു വ്യക്തിഗത ട്രോഫികൾ ഒഴിവാക്കും. കലോത്സവ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതും പരിശോധിക്കും. മത്സരങ്ങൾ രാത്രിയിലേക്കു നീളുന്നതൊ ഴിവാക്കാൻ വേദികളുടെ എണ്ണം കൂട്ടാനും ശ്രമം നടത്തും. വിജയികൾക്ക് ഗ്രേസ് മാർക്കും നൽകും.
അപ്പീലിലൂടെ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. ഇതിന്റെ ഭാഗമായി സംസ്ഥാന തല കലോത്സവത്തിൽ വിധികർത്താക്കളായി എത്തുന്നവരെ തന്നെ പരമാവധി ജില്ലാ തല വിധികർത്താക്കളായി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻകുമാർ, ഹയർസെക്കൻഡറി ഡയറക്ടർ പി.കെ. സുധീർബാബു, ജോയിന്റ് ഡയറക്ടർ ഡോ.പി.പി. പ്രകാശൻ, വിഎച്ച്എസ്ഇ ഡയറക്ടർ പ്രഫ. ഫാറൂഖ്, എഡിപിഐ ജസി ജോസഫ്, സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഡോ. ചാക്കോ ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്കൂൾ കലോത്സവം ആലപ്പുഴയിൽ
12:33 AM Sep 18, 2018 | Deepika.com