കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ മലയാളസിനിമയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും സ്വഭാവനടനായും ഹാസ്യതാരമായും പ്രേക്ഷകമനസിൽ ഇടം നേടുകയും ചെയ്ത ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ കൊച്ചി ആലിൻചുവട്ടിലുള്ള വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്നു കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ഓമല്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പാലാരിവട്ടം റിനെ മെഡിസിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്കു കൊച്ചി പാടിവട്ടത്തെ ഫ്ളാറ്റിലെത്തിക്കും. ഇവിടെ ഒരു മണിക്കൂറും തുടർന്ന് എറണാകുളം ടൗണ്‍ ഹാളിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. 11 മണിയോടെ മൃതദേഹം പത്തനംതിട്ടയ്ക്കു കൊണ്ടുപോകും.
കഴിഞ്ഞ ജൂണിൽ മകന്റെ വിവാഹത്തിനായി കൊച്ചിയിൽനിന്നുന്യൂയോർക്കിലേക്കു പോകവേ വിമാനത്തിൽവച്ചു പക്ഷാഘാതമുണ്ടായി. ഉടൻ ഒമാനിൽ ഇറക്കി തിരികെ നാട്ടിലെത്തിച്ചു. ഇരുവശവും തളർന്നു സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ക്യാപ്റ്റൻ രാജുവിനെ വെള്ളിയാഴ്ച വീട്ടിലേക്കു കൊണ്ടുവന്നു. ഇന്നലെ രാവിലെ വീണ്ടും പക്ഷാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
പ്രമീളയാണു ഭാര്യ. മകൻ: രവി രാജ്. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ, ജോർജി, മോഹൻ, സജി, സോഫി, സുധ.
38 വർഷത്തെ സിനിമാജീവിതത്തിനിടെ മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനിയച്ചു.അഭിനയത്തികവിനൊപ്പം ആകാരസൗ ഷ്ടവവും ശബ്ദഗാംഭീര്യവും ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷങ്ങളെ വേറിട്ടതാക്കി. 1981 ൽ പുറത്തിറങ്ങിയ ‘രക്തം’ ആണ് ആദ്യസിനിമ.
ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടരുടെ വേഷവും നാടോടിക്കാറ്റിലെ പവനായി എന്ന വാടകക്കൊലയാളിയുടെ വേഷവുമെല്ലാം ഏറെ ശ്രദ്ധേയമായി. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി 99.99 എന്നീ സിനിമകൾ സംവിധാനം ചെയ്തു. നിരവധി സീരിയലുകളിലും നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. ‘മാസ്റ്റർ പീസ്’ ആണ് ഒടുവിൽ അഭിനയിച്ച സിനിമ.
1950 ജൂണ്‍ 27 നു പത്തനംതിട്ടയിലെ ഓമല്ലൂരിൽ കെ.ജി. ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായിട്ടായിരുന്നു ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽനിന്നു ബിരുദം നേടി 21-ാം വയസിൽ പട്ടാളത്തിൽ ചേർന്നു. വിരമിച്ചശേഷമാണു സിനിമയിൽ സജീവമായത്. കുറച്ചുകാലം മുംബൈയിലെ ഒരു കന്പനിയിൽ ജോലി ചെയ്യവേ അവിടത്തെ അമച്വർ നാടകസംഘമായ പ്രതിഭാ തിയറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
ക്യാപ്റ്റൻ വിടവാങ്ങി
12:33 AM Sep 18, 2018 | Deepika.com