കൊച്ചി: ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിക്കു മുകളിലുള്ള പന്തൽ പൊളിക്കാൻ അനുമതി തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിൽ ഹൈക്കോടതി കൂടുതൽ വിശദീകരണം തേടി.
മേൽപന്തൽ ദേവന്റെ ദൃഷ്ടി മറയ്ക്കുന്നതാണെന്ന് കഴിഞ്ഞ ജൂണിൽ നടത്തിയ ദേവപ്രശ്നത്തിൽ തെളിഞ്ഞിരുന്നെന്നും ദൈവഹിതം മാനിച്ചാണ് പന്തൽ പൊളിക്കാൻ അനുമതി തേടുന്നതെന്നും ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ നൽകിയ ഹർജിയിൽ പറയുന്നു.
പതിനെട്ടു പടികൾ ചവിട്ടുന്ന ഭക്തരെ സഹായിക്കാൻ നിൽക്കുന്ന പോലീസുകാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനാണ് മേൽപന്തൽ നിർമിച്ചത്. എന്നാൽ ഇത് ദേവഹിതത്തിന് എതിരാണെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞെന്നും അശാസ്ത്രീയമാണ് നിർമാണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു. വാസ്തുവിദ്യാ വിദഗ്ധരുടെ നിർദേശവും അനുകൂലമാണെന്ന് ഹർജിയിൽ പറയുന്നു. മേൽപന്തൽ പാണ്ടിത്താവളത്തിലെ പുതിയ ദർശന സമുച്ചയത്തിനു മുകളിൽ സ്ഥാപിക്കാൻ അനുമതി വേണമെന്നും ഹർജി വ്യക്തമാക്കുന്നു. ഇതിലാണ് ദേവസ്വം ബോർഡിന്റെ കൂടുതൽ വിശദീകരണം ഹൈക്കോടതി തേടിയിട്ടുള്ളത്.
ശബരിമലയിലെ മേൽപന്തൽ പൊളിക്കൽ: ഹർജിയിൽ വിശദീകരണം തേടി
11:49 PM Sep 17, 2018 | Deepika.com