തിരുവനന്തപുരം: നദികളിലെ മണൽപ്പരപ്പിനു മുകളിലെ എക്കൽ പ്രളയജലത്തിൽ ഒലിച്ചുപോയതാണു നദികളിലെ ജലസ്രോതസുകൾ വറ്റി വരളാൻ കാരണമായതെന്നു സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ (സിഡബ്ല്യുഡിആർഎം) പ്രാഥമിക റിപ്പോർട്ട്.
നദിയിൽ വെള്ളം തങ്ങിനിൽക്കാൻ സഹായിക്കുന്ന എക്കൽ പാളി ഒലിച്ചുപോയതോടെ ജലനിരപ്പു ക്രമാതീതമായി താഴ്ന്നുപോകുന്ന പ്രവണതയുണ്ടായെന്നു ജലവിഭവ വകുപ്പിനു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വരൾച്ചയാണു ജലനിരപ്പു കുറയാൻ കാരണമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, ഇതു ശരിയല്ലെന്നാണു പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന ശില്പശാലയ്ക്കുശേഷം പ്രാഥമിക പഠനവിവരം മന്ത്രി മാത്യു ടി. തോമസിനെ സിഡബ്ല്യൂഡിആർഎം അധികൃതർ അറിയിച്ചു. വിശദമായ പഠനം അവർ തുടരുകയാണെന്നും അറിയിച്ചിട്ടുണ്ട്.
സമാന നിഗമനത്തിലാണ് സംസ്ഥാന ഭൂവിനിയോഗ ബോർഡും എത്തിച്ചേർന്നിട്ടുള്ളത്. പ്രളയത്തിൽ ജലസ്രോതസുകളിലെ മണലും ചെളിയും ഒലിച്ചുപോയി ആഴം കൂടി. നദീതടം താഴ്ന്നത് കിണറുകളിൽ ജലനിരപ്പു കുറയാനും കാരണമായെന്നാണ് വിലയിരുത്തൽ.
പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന്റെ അനന്തരഫലം ഇതൊക്കെത്തന്നെയാണെന്നും കേരളത്തിന്റെ സ്വാഭാവിക ഭൂപ്രകൃതി നശിപ്പിച്ചതാണു പ്രളയജലം ഭൂഗർഭജലമാക്കി മാറ്റാൻ നമുക്ക് കഴിയാതിരുന്നതെന്നും ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദീൻ പറഞ്ഞു.
പ്രളയ ജലത്തിന്റെ കുത്തൊഴുക്കിൽ ജലസ്രോതസുകളുടെ സ്വാഭാവികത നഷ്ടമായി. പ്രളയത്തിൽ ലഭിച്ച 10 ശതമാനം ജലം പോലും ഭൂഗർഭ ജലമായി ശേഖരിക്കാൻ കഴിഞ്ഞില്ല. ഗായത്രിപ്പുഴയിൽ ബോർഡ് പ്രളയത്തിനു മുൻപു ജലനിരപ്പിലെ വ്യതിയാനം സംബന്ധിച്ചു പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രളയാനന്തരമുള്ള തുടർപഠനങ്ങളും. തുലാവർഷത്തിൽ മഴ കുറഞ്ഞേക്കുമെന്ന് പ്രവചനങ്ങളുള്ള സ്ഥിതിക്ക് ലഭിക്കുന്ന മഴവെള്ളം ഭൂമിയിലേക്ക് ഉൗർന്നിറങ്ങാൻ അവസരം ഒരുക്കണമെന്നാണ് ഭൂവിനിയോഗ ബോർഡിന്റെ നിർദേശം.
ജലനിരപ്പ് കുറഞ്ഞത് എക്കൽ നഷ്ടമായതിനാൽ
12:42 AM Sep 17, 2018 | Deepika.com