കൊച്ചി: ജലന്ധർ വിഷയത്തിൽ പുകമറ സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങളാണു നടന്നുവരുന്നതെന്നു കത്തോലിക്കാ കോണ്ഗ്രസ്. ആരോപണവിധേയനായ ബിഷപ് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണം. പോലീസിന്റെ അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നു എന്നു ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തിൽ ബിഷപ് പോലീസിനെ സ്വാധീനിക്കുന്നു, സഭ തെറ്റിനു കൂട്ടുനിൽക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധവും പൊതുസമൂഹത്തിൽ സഭയെ ഇകഴ്ത്തിക്കാണിക്കാൻ വേണ്ടിയുള്ളതുമാണ്.
ബിഷപ്പിന്റെ അറസ്റ്റിനായി എറണാകുളത്തു നടക്കുന്ന ഉപവാസസമരത്തിനു നേതൃത്വം നൽകുന്നതു തുടർച്ചയായി സഭയ്ക്കെതിരേ പ്രവർത്തിക്കുന്നവരാണ്. ഇവർ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ കുന്പസാരം ഉൾപ്പെടെയുള്ള സഭയുടെ കൂദാശകളുടെ പവിത്രതയെ തന്നെ എതിർക്കുന്നതാണ്. അന്വേഷണത്തോടു ബിഷപ് പൂർണമായി സഹകരിക്കണം. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ ലഭിക്കുന്ന വസ്തുതകൾ ജനങ്ങളെ അറിയിക്കാൻ പോലീസ് തയാറാകണമെന്നും കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു.
മാധ്യമരംഗത്തെ ക്രിയാത്മകത എന്ന വിഷയത്തിൽ കത്തോലിക്കാ കോണ്ഗ്രസ് മാധ്യമവിഭാഗം സംഘടിപ്പിച്ച ഏകദിന സെമിനാർ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ മാധ്യമങ്ങളിലൂടെ പ്രത്യേകിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകൾ നിർണായക പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഫാ. ജോബി മാപ്രക്കാവിൽ വിഷയാവതരണം നടത്തി. ഡയറക്ടർ ഫാ. ജിയോ കടവി, ഡോ.ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, സെലിൻ സിജോ, ഹീസി മാന്പിള്ളി, ജോർജ് കാരാമയിൽ, വർക്കി നിരപ്പേൽ, ജോണ് മുണ്ടൻകാവിൽ, അജോ ജോസഫ്, കെ.സി.ഡേവിസ്, ഷൈജി ഓട്ടപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
ജലന്ധർ വിഷയത്തിൽ പുകമറ സൃഷ്ടിക്കാൻ ഗൂഢശ്രമമെന്നു കത്തോലിക്കാ കോണ്ഗ്രസ്
12:34 AM Sep 17, 2018 | Deepika.com