തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ മൾട്ടി ഡ്യൂട്ടി സമ്പ്രദായം മാറി സിംഗിൾ ഡ്യൂട്ടി നിലവിൽ വന്നതോടെ കെഎസ്ആർടിസിയെ ആശ്രയിച്ചു യാത്രചെയ്യുന്നവരുടെ യാത്രാക്ലേശം രൂക്ഷമാകുന്നു. യാത്രക്കാർ തീരെയില്ലാത്ത റൂട്ടുകളിൽ മാത്രമാണ് ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുകയെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നതെങ്കിലും ഏറെ യാത്രക്കാരുള്ള റൂട്ടുകളിലും ഇപ്പോൾ ബസില്ലാത്ത അവസ്ഥയാണ്.
സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതോടെ പ്രായോഗിക തലത്തിൽ ചില പ്രശ്നങ്ങൾ യാത്രക്കാർക്കുണ്ടായതായി മാനേജ്മെന്റ് സമ്മതിക്കുന്നുണ്ട്. സിംഗിൾ ഡ്യൂട്ടി സംവിധാനം വിജയകരമാണെന്ന് ആവർത്തിക്കുന്പോഴും അനുബന്ധമായുണ്ടായ യാത്രാക്ലേശം എങ്ങനെ പരിഹരിക്കാമെന്ന് മാനേജ്മെന്റിന് വ്യക്തതയില്ല. രാവിലെ 11നും ഉച്ചയ്ക്ക് രണ്ടിനും ഇടയ്ക്കുള്ള യാത്രക്കാരാണ് ബസില്ലാത്തതുമൂലം വലയുന്നത്.
25 വർഷമായി നിലനിന്നിരുന്ന ഡബിൾ ഡ്യൂട്ടി സംവിധാനമാണ് മാറ്റിയത്. ഇതിനാവശ്യമായ പരിശീലനമോ വൈഭവമോ മധ്യനിര മാനേജ്മെന്റ് സംവിധാനത്തിനില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിംഗിൾ ഡ്യൂട്ടി സംവിധാനത്തിൽ വരുമ്പോൾ യാത്രക്കാർ അധികമുള്ള സമയത്ത് കൂടുതൽ ബസുകൾ ഓടിക്കാനും യാത്രക്കാർ കുറയുന്ന ഉച്ചസമയങ്ങളിൽ ബസുകൾ കൂട്ടമായി ഓടുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു. ഇതിനു വിപരീതമായി പല പ്രധാന റൂട്ടുകളിൽ നിന്നും യാത്രക്കാരുള്ള സമയത്ത് ബസുകൾ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ യാത്രാക്ലേശത്തിൽ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് മാനേജ്മെന്റും സംഘടനകളും നടത്തുന്നത്. കൃത്രിമ ബസ് ക്ഷാമത്തിലൂടെ നിരത്തിൽ യാത്രാക്ലേശം സൃഷ്ടിച്ച് കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണം അട്ടിമറിക്കാനാണ് ചില തത്പരകക്ഷികൾ ശ്രമിക്കുന്നതെന്നാണ് മാനേജ്മെന്റിന്റെ ആരോപണം. ഇത്തരത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം യൂണിറ്റ് തലത്തിൽ സർവീസ് വെട്ടിക്കുറയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിജിലൻസ് ഓഫീസർമാർക്ക് നിർദേശം നൽകിയതായും മാനേജ്മെന്റ് പറയുന്നു.
എന്നാൽ ഡിപ്പോ തലത്തിൽ ഷെഡ്യൂൾ കമ്മിറ്റിയാണ് യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് സർവീസുകൾ നിശ്ചയിച്ചിരുന്നതെന്നും ഡബിൾ ഡ്യൂട്ടി പൂർണമായും അവസാനിപ്പിച്ചുകൊണ്ടുള്ള മാനേജ്മെന്റ് നിർദേശമാണു പ്രതിസന്ധി സൃഷ്ടിച്ചതെന്നുമാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകൂട്ടരും സജീവമാകുന്പാഴും നിരത്തിൽ യാത്രാക്ലേശം മാറ്റമില്ലാതെ തുടരുകയാണ്.
സിംഗിൾ ഡ്യൂട്ടിയിലേക്കു മാറുമ്പോൾ മറ്റു സ്ഥാപനങ്ങളിലേതുപോലെ ജീവനക്കാർ ആഴ്ചയിൽ ആറു ദിവസം ജോലിക്ക് എത്തണം. ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ ഒരു ദിവസം ജോലി ചെയ്താൽ അടുത്ത ദിവസം അവധി ലഭിക്കുമായിരുന്നു. ഇതു മുതലെടുത്തു ജീവനക്കാരിൽ ഭൂരിപക്ഷവും വരുമാനമുണ്ടാക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടുന്നതായി കണ്ടെത്തി. കഴിഞ്ഞ ഒൻപതു മുതലാണ് ഓർഡിനറി സർവീസുകളിലെ എല്ലാ മൾട്ടി ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടികളാക്കി മാറ്റിയത്.
കെഎസ്ആർടിസി :ഡ്യൂട്ടി പരിഷ്കരണം: യാത്രാക്ലേശം രൂക്ഷം
12:34 AM Sep 17, 2018 | Deepika.com