ചെർപ്പുളശേരി: കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ ചാടിയ വല്യുപ്പയും കിണറ്റിൽവീണ കുട്ടിയും മുങ്ങിമരിച്ചു. മോളൂർ വാഴക്കപറമ്പിൽ ഖാലിദ് (65), പേരക്കുട്ടി അബ്ദുൾ റഷീദ്- ജസീല ദമ്പതികളുടെ മകൻ മുഹമ്മദ് ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ എട്ടിനായിരുന്നു ദാരുണസംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണു. ഇതുകണ്ട ഖാലിദ് കിണറ്റിലേക്കു ചാടി. പന്ത്രണ്ട് കോൽ താഴ്ചയുള്ള കിണറ്റിൽ രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു.
ഷൊർണൂരിൽനിന്ന് അഗ്നി-രക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ ശുദ്ധവായു വളരെ കുറവായതിനാൻ രക്ഷാപ്രവർത്തനത്തിന് കിണറ്റിലിറങ്ങിയ ആൾക്കു ശ്വാസതടസം അനുഭവപ്പെട്ടു. ഖാലിദിന്റെ ഭാര്യ: ബുഷ്റ. മക്കൾ: റഷീദ്, ഇർഷാദ്, സൽമത്ത്. മരിച്ച ജാബിറിന്റെ അമ്മ: ജസീല. സഹോദരങ്ങൾ: റിയ, ജസ്റിൻ. ജാബിറിന്റെ പിതാവ് അബുദാബി വിമാനത്താവളത്തിൽ ജീവനക്കാരനാണ്.
വയോധികനും കൊച്ചുമകനും കിണറ്റിൽ വീണു മരിച്ചു
12:22 AM Sep 17, 2018 | Deepika.com