തിരുവനന്തപുരം: പ്രളയത്തിൽ തകർന്നവയുടെ പുനർനിർമാണം ലക്ഷ്യമാക്കി തദ്ദേശ വാർഷിക പദ്ധതിയിൽ ഭേദഗതി വരുത്തി സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകി. നേരത്തേ ഉൾപ്പെടുത്തിയ വാർഷിക പദ്ധതികളിൽ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റം വരുത്തുന്നതിനാണ് സമയ പരിധി ഈ മാസം 30 വരം നീട്ടി തദ്ദേശ വകുപ്പ് ഉത്തരവിറക്കിയത്.
പ്രളയദുരന്തത്തിൽ സംസ്ഥാനത്തെ 400 മുതൽ 500 വരെ തദ്ദേശ സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകൾ, കുടിവെള്ള വിതരണം എന്നിവയടക്കം നഷ്ടമുണ്ടായതായാണു കണക്കാക്കുന്നത്. ഇവയുടെ പുനർ നിർമാണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെങ്കിൽ നിലവിലെ പദ്ധതിയിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഭേദഗതി വരുത്താനാണു കഴിഞ്ഞ 15ന് അവസാനിച്ച സമയ പരിധി 30ലേക്കു നീട്ടിയത്.
കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഭൂരിഭാഗം ജീവനക്കാരും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു. ജീവനക്കാരുടെ അഭാവം വാർഷിക പദ്ധതി നിർവഹണത്തെ ബാധിച്ചിരുന്നു. ചില തദ്ദേശ സ്ഥാപനങ്ങൾക്കു പദ്ധതി നടത്തിപ്പു ഭേദഗതി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതും ജില്ലാതല ആസൂത്രണ സമിതിക്കു സമർപ്പിക്കാനുള്ള പദ്ധതി ഭേദഗതി സമയ പരിധി നീട്ടാൻ ഇടയാക്കി.
വാർഷിക പദ്ധതി നടത്തിപ്പിൽ കഴിഞ്ഞ ഓഗസ്റ്റിൽ 19.28 ശതമാനം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17.07 ശതമാനമായിരുന്നു പൂർത്തിയാക്കിയത്. കഴിഞ്ഞ സാന്പത്തിക വർഷം പദ്ധതി നടത്തിപ്പിൽ റിക്കാർഡ് സ്ഥാപിച്ചിരുന്നു.
തദ്ദേശ വാർഷിക പദ്ധതി: ഭേദഗതിക്കുള്ള സമയം നീട്ടി
12:22 AM Sep 17, 2018 | Deepika.com